സമരക്കാരെ അപമാനിച്ച ജി.സുധാകരനും എ. വിജയരാഘവനും മാപ്പു പറയണം: ചെന്നിത്തല

ദേശീയപാത വികസന സർവേക്കെതിരെ സമരം ചെയ്തവരെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച ജി.സുധാകരനും എ വിജയരാഘവനും മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നില. ദേശീയ പാത വികസന സർവേക്കിടെ സംഘർഷമുണ്ടായ എ.ആർ.നഗർ പഞ്ചായത്തിലെ അരീത്തോടും സർവേക്കെതിരെ  നിരാഹാര സമരം നടത്തുന്ന കോട്ടക്കൽ സ്വാഗതമാടിലും എത്തി ഭൂമി നഷ്ടമാവുന്നവരുടെ പരാതിയും അദ്ദേഹം കേട്ടു.

അരീത്തോട് കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സന്ദർശനം. ഭൂമി നഷ്ടമാവുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവരുടെ പരാതി അദ്ദേഹം കേട്ടു. ചില പൊലിസ് ഉദ്യോഗസ്ഥരുടെ അമിത ആവേശമാണ് സംഘർഷത്തിനിടയാക്കിയത്. അതിക്രമം കാണിച്ച പൊലിസുകാർക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അലൈൻമെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് കോട്ടക്കൽ സ്വാഗത മാട് നിരാഹാര സമരം നടത്തുന്ന സബീനയേയും അദ്ദേഹം കണ്ടു. പതിനൊന്നിനു ചേരുന്ന യോഗത്തിൽ   സമരത്തിന്റെ ഗൗരവം സർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം സമരം പാതി വിജയം കണ്ടതായി  സബീന പ്രതികരിച്ചു പറഞ്ഞു. കീഴാറ്റൂർ സമര നേതാവ് സുരേഷ് കീഴാറ്റൂർ സമരപന്തലിലെത്തി സബീനക്ക് പിന്തുണ അറിയിച്ചു.