ബീഫ് കട്‌ലറ്റ് വിവാദം; പുളിങ്കുന്ന് എൻജിനീയറിങ് കോളജ് അടച്ചു

ബീഫ് കട്‌ലറ്റ് വിവാദത്തിലെ വിദ്യാർഥി സംഘര്‍ഷത്തെതുടര്‍ന്ന് ആലപ്പുഴ പുളിങ്കുന്ന് എൻജിനീയറിങ് കോളജ് അടച്ചു. പ്രിൻസിപ്പലിനെ മാറ്റണമെന്ന അവശ്യം വൈസ് ചാൻസിലർ നിരസിച്ചതോടെ കൊച്ചിയിലെ കുസാറ്റ് ആസ്ഥാനത്ത് വിദ്യാർഥികൾ രാപ്പകൽ സമരം ആരംഭിച്ചു. കോളജിൽ കഴിഞ്ഞ വ്യാഴാഴ്ച നടന്ന സെമിനാറിൽ, ഉത്തരേന്ത്യന്‍ വിദ്യർഥികൾ ബീഫ് കട്‌ലെറ്റ് കഴിക്കാൻ ഇടയായ സംഭവമാണു പ്രശ്നത്തിനു കാരണം. 

കോളജില്‍ ഒരു സെമിനാറിനിടെ നൽകിയ ചായയ്ക്കൊപ്പമാണ് ബീഫ് കട്‌ലറ്റ് നൽകിയത്. സസ്യാഹാരികളായ രണ്ട് ഇതര സംസ്ഥാന വിദ്യാർഥികൾ ബീഫ് കട്‌ലെറ്റ് കഴിച്ചതാണു പ്രശ്നങ്ങൾക്കു കാരണമായത്. പ്രിന്‍സിപ്പല്‍ മനപൂര്‍വം ബീഫ് നല്‍കിയെന്നാണ് ഒരു സംഘം വിദ്യാര്‍ഥികളുടെ ആരോപണം. പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെട്ട് സമരവും തുടങ്ങി. 

എന്നാല്‍ ഭക്ഷണവിവരം വ്യക്തമായി അനൗൺസ് ചെയ്തതാണെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും പ്രിന്‍സിപ്പലും മലയാളി വിദ്യാർഥികളും പറഞ്ഞു. വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞുള്ള തര്‍ക്കത്തിലേക്ക് നീങ്ങിയതോടെ സംഘർഷാവസ്ഥയും ഉണ്ടായി. തുടര്‍ന്ന് സമരക്കാരെ വി.സി.ചര്‍ച്ചയ്ക്ക് വിളിച്ചു. പ്രിൻസിപ്പൾ Dr N സുനിൽകുമാറിനെ നീക്കം ചെയ്യണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് വി.സി വ്യക്തമാക്കിയതോടെ സര്‍വകലാശാല ആസ്ഥാനത്തും സമരം ആരംഭിച്ചു. സംഭവത്തെകുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്