പുരസ്കാരങ്ങൾ ഏതൊക്കെ ചിത്രങ്ങൾക്കെന്ന ആകാംക്ഷയില്‍ സിനിമ പ്രേമികൾ

ഇരുപത്തിരണ്ടാമത് രാജ്യാന്തരചലച്ചിത്രമേളയിലെ പുരസ്കാരങ്ങൾ ഏതൊക്കെ ചിത്രങ്ങൾക്കെന്ന ആകാംക്ഷയിലാണ് സിനിമ പ്രേമികൾ. ജനപ്രിയ ചിത്രം കണ്ടെത്താനുള്ള പ്രേക്ഷകവോട്ടിങ് രാവിലെ ആരംഭിച്ചു. സാങ്കേതികപിഴവുകൾ മാറ്റിനിർത്തിയാൽ മേള പ്രേക്ഷകർ ഏറ്റെടുത്തുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ മനോരമ ന്യൂസിനോട് പറഞ്ഞു. 

മത്സരവിഭാഗത്തിൽ ആകെയുള്ളത് പതിനാല് ചിത്രങ്ങൾ. ഇതിൽ സുവർണ രജത ചകോരങ്ങൾ ആരുനേടുമെന്നാണ് ഡെലിഗേറ്റുകളുടെ ചർച്ച. ഇന്ത്യൻചിത്രം ന്യൂട്ടൻ ഉൾപ്പെടെയുള്ള സിനിമകൾക്കാണ് സാധ്യതകൾ കൽപിക്കപ്പെടുന്നത്. അർജന്റീനിയൻ ചിത്രം സിംഫണി ഫോർ അന, ഫ്രഞ്ച് ചിത്രം ഐ സ്റ്റിൽ ഹൈഡ് ടു സ്മോക്ക്, ലാറ്റിനമേരിക്കൻ ചിത്രം കാൻഡലേറിയ തുടങ്ങിയവയും സാധ്യതാപ്പട്ടികയിലുണ്ട്. നാളെ ഉച്ചവരെയാണ് ജനപ്രിയചിത്രത്തിനായുള്ള വോട്ടിങ്ങിന് അവസരം. വെബ്സൈറ്റ്, എസ്.എം.എസ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴി വോട്ടുരേഖപ്പെടുത്താം. മികച്ച മേളയെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. 

എട്ടുദിവസം നീണ്ടുനിന്ന മേളക്ക് നാളെ വൈകിട്ട് ആറിന് നിശാഗന്ധിയിലാണ് തിരശീല വീഴുക. വിഖ്യാത റഷ്യൻ ചലച്ചിത്രകാരൻ അലക്സാണ്ടർ സൊകുറോവിന് സമാപനച്ചടങ്ങിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിക്കും.