സിപിഎം– എസ്‍ഡിപിഐ സംഘർഷം തുടരുന്നു

തിരുവനന്തപുരം കാട്ടാക്കടയിൽ സി.പി.എം-എസ്.ഡി.പി.ഐ സംഘർഷം തുടരുന്നു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദേശാഭിമാനി പത്രം ഏജന്റിനെ തലയ്ക്കടിച്ചു വീഴ്ത്തി. കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഐ.സാജുവിന്റെ വീടു ആക്രമിക്കുകയും, എസ്.ഡി.പി.ഐ പ്രവർത്തകന്റെ ലോറിയുടെ ചില്ലുകൾ തകർക്കുകയും ചെയ്തിരുന്നു.

കാട്ടാക്കടയിൽ രണ്ടു ദിവസമായി തുടരുന്ന സംഘർഷങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ ആക്രമണം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദേശാഭിമാനി പത്ര ഏജന്റും, ബ്രാഞ്ച് അംഗവുമായ ശശികുമാരിനെ പിന്നാലെയെത്തി നാലംഗസംഘം ഇരുമ്പ് ദണ്ഢ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. പിന്നീട് മരാകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തോളിലും മർദനമേറ്റ ശശികുമാറിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിച്ചു.

കഴി‍ഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഐ.സാജുവിന്റെ വീടിനുനേരെ ആക്രമണമുണ്ടായിരുന്നു. ജനാല ചില്ലുകളും ,കസേരകളും തകർത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ പ്രവർത്തകർ എസ്ഡിപിഐ യുടെ കൊടിമരം തകർക്കുകയും എസ്.ഡി.പി.ഐ പ്രവർത്തകന്റെ ലോറിയുടെ ചില്ലുകൾ അടിച്ചു തകർത്തു.ഇരു കൂട്ടരും പരാതിയുമായി പൊലീസിനെ സമീപിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.