സ്വര്‍ണക്കടത്ത് കേസ് പ്രതി അബൂലൈസ് ഉടന്‍ കീഴടങ്ങുമെന്ന് പിതാവ്

വിദേശത്ത് ഒളിവിൽ കഴിയുന്ന മകൻ ഉടൻ കീഴടങ്ങുമെന്ന് കരിപ്പൂർ സ്വർണക്കടത്ത് കേസിലെ നാലാം പ്രതി അബൂലൈസിന്റെ പിതാവ് എം.പി.സി. നാസർ. സ്വർണക്കടത്തുമായി നേരിട്ട് ബന്ധമില്ലാത്ത മകനെ ഡി.ആർ. ഐയുടെ അഭിഭാഷകനാണ് കുടുക്കിയതെന്ന് പ്രതിയുടെ കുടുംബം ആരോപിച്ചു. 

കൊഫൊപോസ പ്രകാരം തടവ് വിധിച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്നു കൊല്ലമായി ദുബായിൽ ഒളിവിൽ കഴിയുകയാണ് കരിപ്പൂർ സ്വർണക്കടത്ത് കേസിലെ നാലാം പ്രതിയായ അബുലൈസ്. ഡി.ആർ.ഐയുടെ അഭിഭാഷകനാണ് ദുബായിൽ ബിസിനസുകാരനായ മകനെ കുടുക്കിയതെന്ന് കുടുംബത്തിന്റെ ആരോപണം. സുപ്രീം കോടതിയിലെ കേസ് തീരുന്നതോടെ നേരിട്ടെത്തി കീഴടങ്ങും. 

ഏഴാം പ്രതിയായ കൊടുവള്ളി നഗരസഭ അംഗം കാരാട്ട് ഫൈസലാണ് തുടക്കത്തിൽ കേസ് നടത്തിയിരുന്നത്. കൊഫൊപോസ ചുമത്തിയതോടെ പരസ്പരം തെറ്റിയെന്നും നാസർ പറയുന്നു. 

കേസിൽ െപട്ടതോടെ മകന്‍ നാട്ടിലെത്തിയിട്ടില്ലെന്നാണ് നാസറിന്റെയും കുടുംബത്തിന്റെയും വാദം. അതേ സമയം ഏഴുമാസം മുമ്പ് അബൂലൈയ്സ് കൊടുവള്ളിയിലെ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുത്തതിന്റെ തെളിവുകൾ ഡി.ആർ.ഐ ശേഖരിച്ചിട്ടുമുണ്ട്.