മത്തിച്ചാകരയും തീരങ്ങൾക്ക് അന്യമാകുമോ....കുറഞ്ഞ ചെലവിൽ കിട്ടുന്ന മുന്തിയ പോഷകാഹാരമായ മത്തി നമ്മുടെ തീരക്കടലിൽ നിന്ന് അപ്രത്യക്ഷമാകുന്നതായി പഠനങ്ങൾ പറയുന്നു. കേരള സാഹിത്യ അക്കാദമിയുടെ ചരിത്രത്തിലാദ്യമായി നീലേശ്വരം അഴിത്തല കടപ്പുറത്തു നടന്ന കടലെഴുത്തുകൾ പഠനസമ്മേളനത്തിന് അനുബന്ധമായി പുറത്തിറക്കിയ ഉത്സവപത്രികയിൽ എവിടെ പോയ് ആ തീരവും മീൻകൂട്ടവും എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ഷെബീൻ മെഹ്ബൂബിന്റെ പഠനത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്. കൊച്ചിയിലെ സെൻട്രൽ മറീൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോർട്ട് ആണു പഠനത്തിലെ കണ്ടെത്തലുകൾക്ക് അടിസ്ഥാനം.
സംസ്ഥാനത്തെ മൊത്തം മത്സ്യ ഉൽപാദനത്തിന്റെ 45 ശതമാനവും മത്തി ആയിരുന്നുവെന്നു പഠനം പറയുന്നു. തീരക്കടലിൽ ചൂടു കൂടുന്നതാണ് ഉൽപാദനം കുറയുന്നതിനു കാരണം. 1950നു ശേഷമുള്ള ഏറ്റവും ഉയർന്ന ചൂടാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കേരള തീരങ്ങളിൽ രേഖപ്പെടുത്തിയത്. ഒപ്പം മീൻപിടിത്ത രീതിയിലെ മാറ്റം, അമിതവും അശാസ്ത്രീയവുമായ മീൻപിടിക്കൽ, ചെറുമീനുകളെ കൂട്ടത്തോടെ പിടിക്കുന്നത് എന്നിവയും മത്തിയുടെ കുറവിനു കാരണമായി പറയുന്നു.
ജൈവവളം, കോഴിത്തീറ്റ എന്നിവയുടെ ഉൽപാദനത്തിനായി മത്തിയെ പിടിക്കാൻ വ്യവസായാടിസ്ഥാനത്തിൽ ആഴക്കടലിൽ അനിയന്ത്രിത മത്സ്യബന്ധനം നടക്കുന്നതായും പഠനം പറയുന്നു. വിദേശ, അന്യസംസ്ഥാന വൻകിട മത്സ്യബന്ധന കപ്പലുകളാണ് ഇതിനു പിന്നിൽ. തീരവും തീരക്കടലും ചുട്ടുപഴുത്തതോടെ ആഴക്കടലിലേക്കു പലായനം നടത്തുന്ന മീൻകൂട്ടങ്ങളെയാണ് 60 മീറ്ററോളം ആഴത്തിൽ വല വിരിച്ച് കോരിയെടുക്കുന്നത്. പ്രജനനത്തിനൊരുങ്ങിയ മുട്ടച്ചാളകളെയും ഇതിനൊപ്പം കോരുന്നത് ഉൽപാദനത്തെ ബാധിക്കുന്നതായും പഠനം പറയുന്നു.