നീലേശ്വരം ∙ യുവാക്കളുടെ നേതൃത്വത്തിൽ തീരക്കടലിൽ വല വീശാനിറങ്ങിയ മത്സ്യത്തൊഴിലാളികൾക്കു കിട്ടിയത് അഞ്ചു കൂറ്റൻ തിരണ്ടികൾ....! ഒന്നിനു തൂക്കം ഒന്നര ക്വിന്റലോളം. മറ്റു നാലും 80നും 90നും ഇടയിലും. മാവിലാക്കടപ്പുറത്തു നിന്നെത്തി ബുധനാഴ്ച പുലർച്ചെ നീലേശ്വരം അഴിത്തല പുലിമുട്ടിനോടു ചേർന്നു ബാമീൻ വലയിടുകയായിരുന്നു ഇവർ.
തോണിയിൽ പോയി വലയിളക്കി തീരത്തു നിന്നു നീന്തിച്ചെന്നു തോണിക്കാരോടു രണ്ടറ്റവും വാങ്ങി വലിച്ചു കരക്കടുപ്പിക്കുന്നതാണ് രീതി. ബാമീൻ വലയിൽ തിരണ്ടി കുടുങ്ങുന്നത് അപൂർവമാണെന്നു കോട്ടക്കാർ ബാമീൻവലക്കാർ തോണിയുടെ ഉടമ മാവിലാടത്തെ കെ.സി.അബ്ദുൽ റഹ്മാൻ പറഞ്ഞു.
കൂറ്റൻ തിരണ്ടികൾ തോണിയിൽ കൊണ്ടുപോകാനാകാത്തതിനാൽ അഴിത്തലയിൽ എത്തിച്ചു വാഹനത്തിൽ കയറ്റിയാണു കൊണ്ടുപോയത്. കൂറ്റൻ തിരണ്ടികളെ യുവാക്കൾ തണ്ടിട്ടു ചുമലിലേറ്റി തീരത്തെത്തിച്ചാണു വാഹനത്തിൽ കയറ്റിയത്. തുടർന്നു മടക്കരയിൽ കൊണ്ടുപോയി വിറ്റു.