വാക്കേറ്റം; യുവതിയെ മര്‍ദിച്ചു; നഗ്നയാക്കി നടത്തി; 4 സ്ത്രീകള്‍ അറസ്റ്റില്‍

മുപ്പതുകാരിയെ മര്‍ദ്ദിച്ച് നഗ്നയാക്കി പൊതുവഴിയിലൂടെ നടത്തിച്ചതിന് നാല് സ്ത്രീകള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. സ്ത്രീകള്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കം മൂര്‍ഛിച്ചതാണ് കാരണമെന്ന് പൊലീസ് പറയുന്നു. ഹോളി ആഘോഷങ്ങള്‍ക്കിടെ നടന്ന സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

 നാല് സ്ത്രീകള്‍ ഇരയായ സ്ത്രീയുടെ വീട്ടിലെത്തി, വലിച്ചിറക്കുകയും, മര്‍ദ്ദിക്കുകയും, വസ്ത്രം വലിച്ചുകീറി പൊതുസ്ഥലത്തുകൂടെ നഗ്നയാക്കി നടത്തുകയും ചെയ്തുവെന്നാണ് സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്. പ്രതികളായ നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവ സ്ഥലം ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു, മറ്റ് പ്രശ്നങ്ങളില്ലെന്ന് അറിയിച്ചു.

പ്രതികളായ സ്ത്രീകളില്‍ ഒരാളുടെ അമ്മായിയമ്മയെ ഇരയായ സ്ത്രീ തനിക്കെതിരെ തിരിക്കുന്നുവെന്ന് സംശയത്തിന് പുറത്താണ് അക്രമം നടന്നത്. മാത്രമല്ല, തന്നോട് പറയാതെ അമ്മായിയമ്മയെകൊണ്ട് പുറത്ത് പോയതും പ്രകോപനത്തിന് കാരണമായി പൊലീസ് പറയുന്നു. പട്ടിക ജാതിയില്‍പ്പെട്ട ആളാണ് മര്‍ദ്ദിക്കപ്പെട്ട സ്ത്രീ.

കണ്ടുനിന്നവരില്‍ ആരോ ഒരാളാണ് സംഭവം ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. അവരെ അന്വേഷിക്കുന്നുണ്ടെന്നും നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഇരയായ സ്ത്രീയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചുകൊണ്ട് പോയതാണെന്നും, സംഭവം നടക്കുമ്പോള്‍ അവര്‍ വിട്ടയയ്ക്കാന്‍ യാചിക്കുകയായിരുന്നെന്നും ദൃക്സാക്ഷികള്‍ പൊലീസില്‍ പറഞ്ഞു. എന്നാല്‍ പ്രതികള്‍ അതൊന്നും കേട്ടില്ലെന്നും, വഴിയില്‍ വെച്ച് വസ്ത്രം വലിച്ച് കയറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Women stripped and beaten up in Indore