ബുക്കര്‍ പ്രൈസ്; പരിഗണനാപ്പട്ടികയില്‍ ഇടം നേടി പെരുമാള്‍ മുരുഗന്റെ 'പുക്കുളി'

ചിത്രം:scroll

ഇന്റര്‍നാഷണല്‍ ബുക്കര്‍ പുരസ്കാരത്തിനുള്ള പരിഗണനാപ്പട്ടികയില്‍ ഇടംപിടിച്ച് പെരുമാള്‍ മുരുഗന്റെ  നോവല്‍ 'പുക്കുളി' (Pyre). നോവലിന്‍റെ ഇംഗ്ലിഷ് പരിഭാഷയാണ് ആദ്യ പട്ടികയില്‍ ഇടംനേടിയത്. 2013 ല്‍ പ്രസിദ്ധീകരിച്ച നോവല്‍ 2016 ല്‍ അനിരുദ്ധ് വസുദേവനാണ് ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയത്. തമിഴില്‍ നിന്നും പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്ന ആദ്യത്തെ സാഹിത്യകൃതി കൂടിയാണിത്. 

നാമനിര്‍ദേശം തമിഴ് ഭാഷയ്ക്കും സാഹിത്യത്തിനും ലഭിച്ച  അംഗീകാരമായി കാണുന്നുവെന്ന് പെരുമാള്‍ മുരുഗന്‍ പ്രതികരിച്ചു. 1980 കളിലെ തമിഴ്ഗ്രാമത്തില്‍ നടക്കുന്ന വിജാതീയ വിവാഹമാണ് പുക്കുളി( Pyre) യുടെ കഥാതന്തു. ശക്തവും തീവ്രവുമെന്നാണ് നോവലിനെ ബുക്കര്‍ സൈറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 11 ഭാഷകളില്‍ നിന്നായി 13 ബുക്കുകളാണ് ഈ വര്‍ഷം നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. തമിഴിന് പുറമേ ബള്‍ഗേറിയന്‍ , കറ്റാലന്‍ ഭാഷകളും ആദ്യമായി ബുക്കര്‍ ആദ്യപരിഗണനാപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 

50,000 പൗണ്ട് (ഏകദേശം 50,03784 ഇന്ത്യന്‍ രൂപ)യാണ് പുരസ്കാരത്തുക. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെയും അയര്‍ലന്‍ഡിലെയും എഴുത്തുകാര്‍ക്ക് നല്‍കുന്നതാണ് പുരസ്കാരം. പ്രാദേശിക ഭാഷകളിലുള്ള നോവലിന്റെയോ, ചെറുകഥാ സമാഹാരങ്ങളുടെയോ ഇംഗ്ലിഷ് പരിഭാഷയ്ക്കാണ് പുരസ്കാരം നല്‍കിവരുന്നത്.  പുരസ്കാരത്തുക പരിഭാഷകനും എഴുത്തുകാരനും തുല്യമായി വീതിച്ച് നല്‍കും. കഴിഞ്ഞ വര്‍ഷം ഗിതാഞ്ജലി ശ്രീയുടെ 'രേത് സമാധി'ക്കാണ് പുരസ്കാരം ലഭിച്ചത്.

ഡെയ്സി റോക്വെല്ലാണ് പുസ്തകം ' റ്റൂം ഓഫ് സാന്‍ഡ്' (Tomb of Sand) എന്ന പേരില്‍ ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

Perumal Murugan's 'Pyre', translated by Anirudhh Vasudevan, longlisted for International Booker