ജയയുടെ മരണം; സ്റ്റാലിൻ വാക്കുപാലിച്ചു; പ്രതിക്കൂട്ടിൽ ശശികല; ഞെട്ടിച്ച് റിപ്പോർട്ട്

വി.കെ.ശശികലയെ പ്രതികൂട്ടിൽ നിർത്തിയാണ് തമിഴ്നാട് മുൻമുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ട് പുറത്തുവരുന്നത്.  ജയലളിതയ്ക്ക് ആൻജിയോഗ്രാം ചികിത്സ നൽകുന്നത് ശശികല തടഞ്ഞെന്നും യുഎസിൽ നിന്നെത്തിയ ഡോ.സമീൻ ശർമ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ നടത്താൻ ശുപാർശ ചെയ്ത നിർദേശത്തെയും ശശികല അവഗണിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. 2016 ഡിസംബർ 5ന് രാത്രി 11.30ന് ജയലളിത മരിച്ചതായി അപ്പോളോ ആശുപത്രി അറിയിച്ചു. എന്നാൽ, തെളിവുകളുടെ അടിസ്ഥാനത്തിൽ ജയലളിതയുടെ മരണം 2016 ഡിസംബർ 4 ന് ഉച്ചകഴിഞ്ഞ് 3 നും 3.30 നും ഇടയിലായിരിക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.  2021ൽ തമിഴ്നാട്ടിൽ അധികാരത്തിലെത്തിയ ഡിഎംകെ സർക്കാർ ജയലളിതയുടെ മരണം വിശദമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു.

വി.കെ.ശശികല ഉൾപ്പെടെ 4 പേർ കുറ്റക്കാരെന്ന് വ്യക്തമാക്കുന്ന ജസ്റ്റിസ് അറുമുഖസാമി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നിയമസഭയിൽ പുറത്തു വിട്ടത്.എയിംസ് മെഡിക്കൽ സംഘം 5 തവണ അപ്പോളോ സന്ദർശിച്ചെങ്കിലും ജയലളിതയ്ക്ക് ശരിയായ ചികിത്സ നൽകിയില്ല. 2012ൽ ശശികലയെ പുറത്താക്കിയിരുന്നു. പിന്നീട് ഇവർ ജയലളിതയുമായി വീണ്ടും ഒന്നിച്ചതിനു ശേഷം ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായി.

വി.കെ.ശശികല, ഡോ.കെ.എസ്.ശിവകുമാർ, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ.െജ.രാധാകൃഷ്ണൻ, ആരോഗ്യമന്ത്രി സി.വിജയഭാസ്കർ എന്നിവർക്കെതിരെ അന്വേഷണത്തിനും കമ്മിഷൻ ശുപാർശ ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടാണ് തമിഴ്നാട് സർക്കാർ ഇന്ന് നിയമസഭയിൽ വച്ചത്

ജയലളിത മരിക്കുന്ന സമയത്ത് തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന ഡോ. രാമമോഹന റാവുവിനെതിരെ കടുത്ത പരാമർശങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. അന്നത്തെ ആരോഗ്യമന്ത്രി സി.വിജയകുമാറിനെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. ജയലളിതയെ ചികിത്സിച്ചിരുന്ന അപ്പോളോ ആശുപത്രി ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡി, ജയലളിതയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വ്യാജ പ്രസ്താവനകൾ ഇറക്കിയതായും റിപ്പോർട്ടിലുണ്ട്.