ഡോണൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനം: കേന്ദ്രസർക്കാർ ചെലവഴിച്ചത് 38 ലക്ഷം രൂപ

മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 2020ലെ ഇന്ത്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാർ ചെലവഴിച്ചത് ഏകദേശം 38 ലക്ഷം രൂപയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മിഷനെ അറിയിച്ചു. 36 മണിക്കൂർ നീണ്ട ട്രംപിന്റെ സന്ദർശനത്തിന് താമസം, ഭക്ഷണം, ലൊജിസ്റ്റിക്സ് തുടങ്ങിയവയ്ക്കായാണ് 38 ലക്ഷം രൂപ ചെലവഴിച്ചത്.

ഇന്ത്യയിലേക്കുള്ള ട്രംപിന്റെ ആദ്യ സന്ദർശന വേളയിൽ, ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപ്, മകൾ ഇവാൻക, മരുമകൻ ജാറെദ് കുഷ്‌നർ, നിരവധി ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമുണ്ടായിരുന്നു. 2020 ഫെബ്രുവരി 24, 25 തീയതികളിൽ അഹമ്മദാബാദ്, ആഗ്ര, ഡൽഹി എന്നിവിടങ്ങളിലായിരുന്നു സന്ദർശനം.

ഫെബ്രുവരി 24ന് അഹമ്മദാബാദിൽ മൂന്ന് മണിക്കൂർ ചെലവഴിച്ച ട്രംപ്, 22 കിലോമീറ്റർ റോഡ് ഷോയിൽ പങ്കെടുത്തു. സബർമതി ആശ്രമത്തിൽ മഹാത്മാഗാന്ധിക്ക് പ്രണാമം അർപ്പിച്ചു. 

മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ‘നമസ്‌തേ ട്രംപ്’ എന്ന മെഗാ സമ്മേളനത്തെയും അഭിസംബോധന ചെയ്തു. അന്നേ ദിവസം താജ്മഹൽ സന്ദർശിക്കാനായി ആഗ്രയിലെത്തി. ഫെബ്രുവരി 25ന് ഡൽഹി സന്ദർശിച്ച ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി.മിഷാൽ ബത്തേന എന്നയാൾ നൽകിയ വിവരാവകാശ രേഖയ്ക്ക് മറുപടിയായാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണക്ക് വെളിപ്പെടുത്തിയത്.