'പ്രളയ ജിഹാദ്': അസമിലെ വെള്ളപ്പൊക്കത്തിന് കാരണം മുസ്​ലിംകൾ : വ്യാജ പ്രചരണം

അസമിൽ നിന്നുള്ള പ്രളയത്തിന്റെ ചിത്രം. കടപ്പാട് : റോയിറ്റേഴ്സ്

 വടക്കുകിഴക്കൻ സംസ്ഥാനമായ അസമില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന് കാരണം മുസ്ലിംകളാണന്ന രീതിയിൽ വ്യാജ പ്രചരണം. പ്രാദേശിക മുസ്ലീം സമൂഹമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന വിമർശനമാണ് പ്രചരിക്കുന്നത്. ‘പ്രളയ ജിഹാദ്’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് വ്യാജ പ്രചരണം നടക്കുന്നത്. 

ആരോപണം നേരിടുന്ന വ്യക്തിയുമായി സംസാരിച്ച് ബിബിസിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അസമിലെ വെള്ളപ്പൊക്കത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ പ്രവർത്തിച്ചിരുന്ന നാസിര്‍ ഹുസൈന്‍ ലസ്‌കറാണ് ആരോപണം നേരിടുന്നത്. 16 വർഷത്തോളം സർക്കാരിന് വേണ്ടി തടയണ നിർമിക്കുന്ന ജോലി ചെയ്യുന്നയാളാണ് നാസിർ. താൻ എന്തിന് പൊതുസ്വത്ത് നശിപ്പിക്കുന്നുവെന്നാണ് ലസ്കർ ചോദിക്കുന്നത്. നാസിര്‍ ഹുസൈന്‍ ലസ്‌കറും മറ്റ് മൂന്ന് പേരും ‘പ്രളയ ജിഹാദ്’ (ഫ്ലെഡ് ജിഹാദ്) നടത്തുന്നതായാണ് ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രചരിപ്പിക്കുന്നത്. പ്രമുഖ വ്യക്തികൾ അടക്കം ഇത്തരം ഷെയർ ചെയ്തവരിൽപ്പെടുന്നു.

പ്രചരിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ ലസ്കറിനെ അറസ്റ്റ് ചെയ്തിരുന്നു. 20 ദിവസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ലസ്കറിന് ജാമ്യം ലഭിച്ചത്. ലസ്കറിനെതിരെ പൊലീസിന് തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല. പ്രളയ ജിഹാദിനൊപ്പം തന്റെ പേരും ടി വിയിൽ കണ്ടത് വലിയ അസ്വസ്ഥത ഉണ്ടാക്കി, സഹതടവുകാർ ആക്രമിച്ചേക്കുമോയെന്ന് ഭയന്നെന്നും ലസ്കർ അഭിമുഖത്തിൽ പറഞ്ഞു.