'ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദനം; ഭാര്യയുടെ പീഡനം സഹിക്കാന്‍ വയ്യ'; ഭർത്താവ് കോടതിയിൽ

ഭാര്യയുടെ പീഡനം സഹിക്കാനാകുന്നില്ലെന്നും എന്നും തന്നെ ക്രൂരമായി മർദിക്കുന്നെന്നും ആരോപിച്ച് സ്കൂൾ അധ്യാപകൻ കോടതിയെ സമീപിച്ചു. ഹരിയാനയിലെ ഭിവാടിയിലാണ് സംഭവം. അജിത് സിങ് എന്നയാളാണ് സോനിപാത്ത് സ്വദേശിനിയായ ഭ്രയക്കെതിരെ ഹർജി നൽകിയത്. പൈപ്പ് കൊണ്ടും ക്രിക്കറ്റ് ബാറ്റുകൊണ്ടും ഭാര്യ അജിത്തിനെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കി.

ഒമ്പത് വർഷം മുമ്പാണ് ഇവർ പ്രണയിച്ച് വിവാഹം ചെയ്തത്. ആദ്യ വർഷങ്ങളിൽ പ്രശ്നങ്ങളില്ലായിരുന്നു. എന്നാൽ പിന്നീട് ഭാര്യ അകാരമായി ദേഷ്യപ്പെടാൻ തുടങ്ങി. കഴിഞ്ഞ ഒരു വർഷമായി അവൾ തന്നെ പീഡിപ്പിക്കുകയാണെന്നാണ് പരാതിയിൽ പറയുന്നത്.  ദമ്പതികൾക്ക് 8 വയസ്സുള്ള ഒരു മകനുണ്ട്.

ഭാര്യ സുമൻ തന്നെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അജിത് ഹാജരാക്കി. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വൈറലാണ്. മകന്റെ സാന്നിധ്യത്തിൽ ക്രിക്കറ്റ് ബാറ്റുകൊണ്ട് സുമൻ അജിത്തിനെ മർദിക്കുന്നത് വിഡിയോയിലുണ്ട്. 'മകനെ ഓർത്ത് മിണ്ടാതിരുന്നു. എന്നാൽ ഇപ്പോൾ ഭാര്യ അതിര് ലംഘിക്കുന്നു. ഭാര്യയെ അക്രമത്തിന് പ്രേരിപ്പിച്ചത് ഭാര്യാസഹോദരനാണ്'. അജിത് സിങ് പറയുന്നു. 

കേസ് പരിഗണിച്ച കോടതി സംഭവം അന്വേഷിച്ച് തുടർ നടപടി സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു. അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ വേണം അന്വേഷണ ചുമതല ഏൽപ്പിക്കാനെന്നാണ് കോടതിയുടെ ഉത്തരവ്.