'രാഹുലിന് വേണ്ടി ജീവൻ ത്യജിക്കാനും ഞാൻ തയ്യാർ'; യോഗിയെ തിരുത്തി പ്രിയങ്ക

കോൺഗ്രസ് നേതാവും സഹോദരനുമായ രാഹുൽ ഗാന്ധിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന ആരോപണം നിഷേധിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സഹോദരന് വേണ്ടി സ്വന്തം ജീവൻ ത്യജിക്കാനും തയ്യാറാണെന്ന് പ്രിയങ്ക വ്യക്‌തമാക്കി. രാഹുലും പ്രിയങ്കയും തമ്മിൽ തർക്കങ്ങൾ ഉണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടിരുന്നു. തർക്കം യോഗിയുടെ മനസ്സിൽ മാത്രമാണ് ഉള്ളതെന്ന് പ്രിയങ്ക പ്രതികരിച്ചു. 

'യോഗിയും പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നത് കൊണ്ടാവാം എന്നെയും രാഹുലിനെയും കുറ്റം പറയുന്നത്. എന്റെ സഹോദരന് വേണ്ടി ജീവൻ വെടിയാൻ ഞാൻ ഒരുക്കമാണ്. രാഹുലും എനിക്ക് വേണ്ടി മരിക്കാൻ തയ്യാറാണ്.'പ്രിയങ്ക പറഞ്ഞു. 

കോൺഗ്രസിനെ  തളർത്താൻ രാഹുലും പ്രിയങ്കയും മാത്രം മതിയെന്ന് കഴിഞ്ഞ ദിവസം യോഗി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. 'കോൺഗ്രസിന് ഇന്ത്യയിൽ നാമമാത്ര സാന്നിധ്യമാണ് ഉള്ളത്. രാഹുലും പ്രിയങ്കയും കോൺഗ്രസിനെ തുലയ്ക്കും. കോൺഗ്രസിനെ അതിന്റെ വഴിക്ക് വിടുകയാണ് വേണ്ടത്'- ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് റാലിക്കിടെ യോഗി പറഞ്ഞു.