രോഗിയുമായി പോയ ഹെലികോപ്റ്ററിന് പാടത്ത് 'എമർജൻസി ലാൻഡിങ്'; സുരക്ഷിതം

പാടത്ത് അപ്രതീക്ഷിതമായി ഹെലികോപ്റ്റർ ഇറങ്ങുന്നത് കണ്ട നാട്ടുകാർ ഒന്ന് ഭയന്നു. കൂനൂർ അപകടത്തിന്റെ നടുക്കം വിട്ടുമാറാത്തതിനാൽ ഉടൻ തന്നെ പൊലീസിലും വിവരമറിയിച്ചു. ബെംഗളൂരുവിൽ നിന്ന് രോഗിയുമായി കൊച്ചിയിലേക്ക് പോയ സ്വകാര്യ ഹെലികോപ്റ്ററാണ് ഈറോഡ് ജില്ലയിലെ അത്തിയൂരിൽ അപ്രതീക്ഷിതമായി നിലത്തിറക്കിയത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന നാലു പേരും സുരക്ഷിതരാണ്. 

ബെംഗളൂരു സ്വദേശിയായ ഭരത് ഭാര്യ ഷീലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കാൻ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററായിരുന്നു ഇത്. പൈലറ്റ് ക്യാപ്റ്റൻ ജസ്പാൽ, എൻജിനീയർ അങ്കിത് സിങ് എന്നിവരും ഹെലികോപ്റ്ററിലുണ്ടായിരുന്നു. മേഖലയിൽ കനത്ത മൂടൽ മഞ്ഞുണ്ടായിരുന്നതിനെ തുടർന്നാണ് അടിയന്തരമായി നിലത്തിറക്കിയതെന്നു പൈലറ്റ് അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഹെലികോപ്റ്റർ വീണ്ടും പറന്നുയർന്നു.