‘ഡികെ അഴിമതിക്കാരനും മദ്യപാനിയും’; കോൺഗ്രസുകാരുടെ അടക്കം പറച്ചിൽ; ‘പണി’പോയി

മൈക്കിന്റെ മുന്നിലിരുന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിനെ കുറിച്ച് അടക്കം പറഞ്ഞ രണ്ടു നേതാക്കൾക്കെതിരെ പാർട്ടി നടപടി. പരസ്പരം രഹസ്യമായി പറഞ്ഞ കാര്യം മുന്നിലിരുന്ന മൈക്ക് പിടിച്ചെടുത്തതോടെയാണ് നേതാക്കളുടെ പണി പോയത്. ബിജെപി നേതാക്കൾ ഈ വിഡിയോ ഏറ്റെടുത്തതോടെ കോൺഗ്രസ് പ്രതിസന്ധിയിലായി.

മുന്‍ എം.പി. വി.എസ്. ഉഗ്രപ്പയും കര്‍ണാടക കോണ്‍ഗ്രസ് മീഡിയ കോര്‍ഡിനേറ്റര്‍ എം.എ. സലീമും തമ്മിലുള്ള രഹസ്യം പറച്ചിലാണ് പരസ്യമായത്. ഡി.കെ.ശിവകുമാറും അദ്ദേഹത്തിന്റെ സഹായികളും കൈക്കൂലിക്കാരും അഴിമതിക്കാരുമാണെന്നും മദ്യപാനികളുമാണെന്നുമാണ് നേതാക്കൾ പരസ്പരം പറഞ്ഞത്.

'ആറ് മുതല്‍ എട്ട് ശതമാനം വരെയായിരുന്നു. ഇപ്പോൾ പത്ത് മുതല്‍ 12 ശതമാനം വരെയായി. എല്ലാം ഡി.കെയുടെ അഡ്ജസ്റ്റ്‌മെന്റാണ്. ശിവകുമാറിന്റെ സഹായി 50-100 കോടി രൂപ സമ്പാദിച്ചു. അയാൾക്ക് ഇത്രയും സമ്പാദിക്കാനായെങ്കില്‍ ഡി.കെ. എത്രമാത്രം ഉണ്ടാകും’ സലീം ഉഗ്രപ്പയോട് പറഞ്ഞു.വിഡിയോ വൈറലായതോടെ സലീമിനെ ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കി. ഉഗ്രപ്പയോട് വിശദീകരണം ചോദിച്ച് പാർട്ടി കത്തും നൽകിയിട്ടുണ്ട്. ഇന്നലെ വാർത്താസമ്മേളനം തുടങ്ങുന്നതിന് മുൻപാണ് നേതാക്കൾ പരസ്പരം സംസാരിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.