താലിബാനും വേണമെന്ന് പാക്കിസ്ഥാൻ; നടക്കില്ലെന്ന് ഇന്ത്യ; സാർക് യോഗം റദ്ദാക്കി

സാര്‍ക് സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ചു താലിബാൻ നേതാക്കളെ പങ്കെടുപ്പിക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യത്തിനു പിന്നാലെ ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ (സാർക്) സമ്മേളനം റദ്ദാക്കി. സാർക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ശനിയാഴ്ച ന്യൂയോർക്കിൽ നടത്താനാണു നിശ്ചയിച്ചിരുന്നത്. പാക്ക് നിർദേശം ഇന്ത്യയുൾപ്പെടെയുള്ള അംഗരാജ്യങ്ങൾ എതിർത്തുവെന്നു വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

അഫ്ഗാനെ പ്രതിനിധീകരിച്ച് ഒഴിഞ്ഞ കസേര ഇടാമെന്നാണു ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. ഇതു പാക്കിസ്ഥാൻ അംഗീകരിച്ചില്ലെന്നാണു വിവരം. തുടർന്നാണു യോഗം റദ്ദാക്കാൻ തീരുമാനിച്ചത്. ഇത്തവണ നേപ്പാൾ ആണ് സാർക് യോഗത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്നത്. അഫ്ഗാനിലെ താലിബാൻ സർക്കാരിനെ ഇന്ത്യ ഔദ്യോഗികമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. കാബൂളിലെ ഭരണകൂടത്തോടു പൊതുവെ മറ്റു ലോകരാജ്യങ്ങൾക്കും നിസ്സഹകരണ മനോഭാവമാണ്.

യുഎൻ ഭീകരപട്ടികയിൽ ഉൾപ്പെട്ടവരാണു താലിബാൻ മന്ത്രിസഭയിൽ ഏറെയും ഉൾപ്പെട്ടിട്ടുള്ളത് എന്നതും ചർച്ചയായിട്ടുണ്ട്. അടുത്തിടെ നടന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ (എസ്‌സി‌ഒ) യോഗത്തിൽ, വനിതകളെയും ന്യൂനപക്ഷങ്ങളെയും താലിബാൻ സർക്കാരിൽ ഉൾപ്പെടുത്താത്തതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലദ്വീപ്, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് സാർക് അംഗങ്ങൾ.