‘യുപിയിൽ സ്ത്രീകൾ സുരക്ഷിതർ; കന്നുകാലികൾക്കും സംരക്ഷണം’; യോഗി

താൻ അധികാരത്തിൽ വരുന്നതിനു മുൻപ് പെൺമക്കളും സഹോദരിമാരും പോത്തുകളും കാളകളും ഉത്തർപ്രദേശിൽ സുരക്ഷിതരല്ലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഏവരും സുരക്ഷിതരാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്നൗവിലെ ബിജെപി ആസ്ഥാനത്തു നടന്ന പാർട്ടി വക്താക്കളുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

‘എപ്പോഴെങ്കിലും സുരക്ഷിതത്വം അനുഭവപ്പെടുമോയെന്ന് സ്ത്രീകൾ ഞങ്ങളുടെ പ്രവർത്തകരോട് ചോദിച്ചു. നേരത്തേ, നമ്മുടെ പെൺമക്കൾക്കും സഹോദരിമാർക്കും സുരക്ഷ ഇല്ലായിരുന്നു. പടിഞ്ഞാറൻ യുപിയിൽ പോത്തുകളും കാളകളും സുരക്ഷിതമല്ലായിരുന്നു. കിഴക്കൻ യുപിയിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ രണ്ടിടങ്ങളിലും ഒരുപോലെയാണ്.

ഇന്ന് പോത്തിനെയോ കാളയെയോ സ്ത്രീകളെയോ ബലമായി ആക്രമിക്കാൻ കഴിയുമോ? ഉത്തർപ്രദേശിന്റെ വ്യക്തിത്വം എന്തായിരുന്നു? എവിടെയാണ് കുഴികൾ ഉണ്ടായിരുന്നത്, എവിടെയാണ് ഇരുട്ടുണ്ടായിരുന്നത്. എല്ലാം യുപിയിലായിരുന്നു. ഏതൊരാളും രാത്രി തെരുവിലൂടെ നടക്കാൻ ഭയപ്പെട്ടിരുന്നു. പക്ഷേ ഇന്നതല്ല സ്ഥിതി’– അദ്ദേഹം പറഞ്ഞു.