'ആരാണ് വിവരങ്ങൾ ചോർത്തിയത്?; കണ്ടെത്താനുള്ള ബാധ്യത സർക്കാരിന്': എംകെ വേണു

ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയത് കേന്ദ്രസര്‍ക്കാര്‍ അല്ലെങ്കില്‍ അതേത് രാജ്യമാണെന്ന് കണ്ടെത്താനുള്ള ബാധ്യത മോദി സര്‍ക്കാരിനുണ്ടെന്ന് ഫോണ്‍ ചോര്‍ത്തലിനു ഇരയായ മാധ്യമപ്രവര്‍ത്തകന്‍ എം.കെ.വേണു. പെഗസസ് പട്ടികയിലുള്ള കേന്ദ്രമന്ത്രിമാര്‍ ഫോണ്‍ പരിശോധനയ്ക്ക് നല്‍കാന്‍ മുന്നോട്ടുവരണം. പെഗസസ് ഫോണ്‍ ചോര്‍ത്തലിനു ഇരയായവരില്‍ മോദി സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള വന്‍ വ്യവസായിയുമുണ്ടെന്നും 'ദ് വയര്‍' പോര്‍ട്ടലിന്‍റെ സഹസ്ഥാപകനായ എം.കെ.വേണു മനോരമ ന്യൂസിനോട് പറഞ്ഞു.  

നാലുമാസം മുന്‍പ് ഫ്രാന്‍സിലെ ഫോര്‍ബിഡന്‍ സ്റ്റോറീസില്‍നിന്ന് വിളിവന്നപ്പോഴാണ് പെഗസസ് ഫോണ്‍ ചോര്‍ത്തലിനു ഇരയായെന്ന വിവരം അറിയുന്നത്. സ്വകാര്യതയുടെ പര്യായമായ ഐഫോണുകളില്‍വരെ കയറിപ്പറ്റിയ പെഗസസിനെതിരെ ആപ്പിള്‍ കോടതിയെ സമീപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍പേരുകള്‍ പുറത്തുവരും. അതില്‍ വ്യവസായപ്രമുഖനുമുണ്ട്.  പട്ടികയില്‍ ഉള്‍പ്പെട്ട തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ തന്‍റെ ഫോണ്‍ പരിശോധനയ്ക്ക് നല്‍കാന്‍ തയാറായെങ്കിലും മറ്റ് പലരും വിമുഖത കാട്ടി. പെഗസസ് ലോകത്തിനു ഭീഷണിയാണെന്നും പെഗസസിനു കടിഞ്ഞാണിടാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്നും എം.കെ.വേണു പറഞ്ഞു.