വിവാദ പരിഷ്കാരങ്ങൾ; ജനകീയ നിരാഹാര സമരവും ഹർത്താലുമായി ദ്വീപ് ജനത; പ്രക്ഷോഭം

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ പരിഷ്കാരങ്ങൾക്കെതിരെ ജനകീയ നിരാഹാര സമരവും ഹർത്താലുമായി ദ്വീപ് ജനത. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന  നിരാഹാര സമരത്തിൽ അരലക്ഷത്തിലേറെ പേര്‍ പങ്കെടുത്തു.  ദ്വീപ് ജനതയ്ക്ക് പിന്തുണയുമായി യു.ഡി .എഫ് എം.പിമാർ ഒരുമിച്ച് കൊച്ചിയിൽ പ്രതിഷേധ ധർണ്ണ നടത്തി. അതിനിടെ ആറ് ദ്വീപുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പുതിയ ഉത്തരവിറങ്ങി.‌

സേവ് ലക്ഷദ്വീപ് ഫോറം രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ ബഹുജന പ്രക്ഷോഭത്തിനാണ് ലക്ഷദ്വീപ് സാക്ഷ്യം വഹിച്ചത്. കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. പത്തു ദ്വീപുകളിലുമായി ഏഴുപതിനായിരത്തിലേറെ പേരാണ് 

രാവിലെ ആറ് മണി മുതല്‍ നിരാഹാരമിരുന്നത്. സേവ് ലക്ഷദ്വീപ് എന്ന ആഹ്വാനവുമായി ചിലർ കടലിലിറങ്ങിയും പ്രതിഷേധിച്ചു

നിരാഹാര സമരത്തിനൊപ്പം ഹര്‍ത്താലിനും ലക്ഷദ്വീപ് സാക്ഷ്യം വഹിച്ചു.  വ്യാപാര സ്ഥാപനങ്ങൾ അടച്ചു . തൊഴിലാളികള്‍ സമ്പൂർണ പണിമുടക്ക് നടത്തി. ദ്വീപ് ജനതയ്ക്ക് പിന്തുണയുമായി  കൊച്ചിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനു മുന്നിൽ യുഡിഫ് എം.പി.മാര്‍

ധർണ നടത്തി.

ദ്വീപ് ജനതയ്ക്ക് പിന്തുണയുമായി എ.ഐ.വൈ.എഫ് പ്രവർത്തകർ കൊച്ചിയിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ചു. അതിനിടെ ആറ് ദ്വീപുകളില്‍ കോവിഡ് കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പുതിയ ഉത്തരവിറങ്ങി.  കവരത്തി, ആന്ദ്രോത്ത്, മിനിക്കോയി, കല്‍പേനി, അമിനി, ബിത്ര ദ്വീപുകളിലാണ് നിയന്ത്രണം. ഇവിടങ്ങളില്‍ അവശ്യസാധങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാനും കലക്ടറുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അനുമതി വേണം. ഉച്ചയ്ക്ക് ഒരുമണി മുതല്‍ നാല് മണിവരെയാണ് തുറക്കാന്‍ അനുമതി.