മകൻ ഒളിച്ചോടി; അമ്മയെ നഗ്നയാക്കി മൊട്ടയടിച്ച് വധുവിന്റെ വീട്ടുകാർ; ക്രൂരം

യുവാവ് ഒളിച്ചോടി പോയി വിവാഹം ചെയ്തതിന് അമ്മയെ ക്രൂരമായി അതിക്രമിച്ച് വധുവിന്റെ വീട്ടുകാർ. ബിഹാറിലെ ദർബംഗ സ്വദേശിയായ സ്ത്രീക്ക് നേരെയാണ് ക്രൂര ആക്രമണം. ഇവരുടെ മകൻ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കാമുകിയുമായി ഒളിച്ചോടിയിരുന്നു. വിവാഹം ചെയ്ത ശേഷം ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. 

ഇതോടെ കുപിതരായ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്റെ അമ്മയെ വീടിന് പുറത്തെത്തിച്ച് തല മൊട്ടയടിച്ച ശേഷം വിവസ്ത്രയാക്കി. പിന്നീട് ഗ്രാമത്തിലൂടെ നടത്തിച്ചുവെന്ന് ദൃക്സാക്ഷികൾ പറയുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെ ക്രൂരമായി മർദ്ദിച്ചുവെന്നും പ്രദേശവാസികൾ പറയുന്നുണ്ട്. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്ത്രീയെ ഒരുകൂട്ടം ആളുകള്‍ വലിച്ചിഴച്ച് വീടിന് പുറത്തെത്തിച്ച ശേഷം തല മൊട്ടയടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

എന്നാൽ, സ്ത്രീയെ വിവസ്ത്രയാക്കിയാണ് നടത്തിച്ചതെന്ന ആരോപണങ്ങൾ നിഷേധിച്ച പൊലീസ്, ഇവരുടെ തലമുടി മുഴുവൻ വടിച്ചുവെന്ന കാര്യം സ്ഥിരീകരിച്ചു. സ്ത്രീയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്നെ വിവസ്ത്രയാക്കി നടത്തിച്ചു എന്ന് ഇവരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെ ഇരുപത് പേരെ പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.