കടുവകൾക്ക് ബീഫ് നൽകരുതെന്ന് ബിജെപി നേതാവ്; പ്രതിഷേധം; സംഘര്‍ഷം

മൃഗശാലയിൽ കടുവ ഉൾപ്പെടെയുള്ള മൃഗങ്ങൾക്ക് ബീഫ് നൽകരുതെന്ന് ആവശ്യം. ഗുവാഹത്തിയിലെ ഹിന്ദു സംഘടനാ പ്രവർത്തകരാണ് ഇതാവശ്യപ്പെട്ട് പ്രതിഷേധം ഉയർത്തുന്നത്. അസം ബിജെപി നേതാവ് സത്യ റഞ്ജൻ ബോറയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 

മൃഗശാലയിലേക്ക് മാംസം കൊണ്ടുവന്ന വാഹനങ്ങൾ പ്രവർത്തകർ തടഞ്ഞു. തിങ്കളാഴ്ചയാണ് മൃഗശാലയ്ക്ക് മുന്നിൽ ഒരുകൂട്ടം ഹിന്ദുത്വ പ്രവർത്തകര്‍ പ്രതിഷേധിച്ചത്. മൃഗശാലയിലേക്കുള്ള വഴി മണിക്കൂറുകളോളം തടസ്സപ്പെടുത്തിയതിനെ തുടർന്ന് പോലീസ് എത്തി പ്രവർത്തകരെ പിരിച്ചുവിട്ടാണ് മാംസം അടങ്ങിയ വാഹനങ്ങൾക്ക് മൃഗശാലയിലേക്ക് പ്രവേശിക്കാനായത്.

മൃഗശാലയിലെ മൃഗങ്ങൾക്കായി മാംസം കൊണ്ടുവരുന്ന വാഹനങ്ങൾ ചില ആക്രമികൾ തടഞ്ഞുനിർത്തിയെന്നും അവരെ പിരിച്ചുവിടാൻ പോലീസിനെ വിളിക്കേണ്ടി വന്നുവെന്നും മൃഗങ്ങൾക്ക് മാംസം വിതരണം ചെയ്യുന്നതിൽ ഇപ്പോൾ തടസങ്ങളില്ലെന്നും അസം സ്റ്റേറ്റ് മൃഗശാല ഡി.എഫ്.ഒ തേജസ് മാരിസ്വാമി വ്യക്തമാക്കി.

ഹെൻഗ്രബാരി റിസർവ് വനത്തിൽ 175 ഏക്കറിലേറെ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മൃഗശാല വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും വലിയ മൃഗശാലയാണ്. 1040 വന്യ മൃഗങ്ങളും 112 ഇനം പക്ഷികളും ഇവിടെയുണ്ട്. എട്ട് കടുവകൾ, മൂന്ന് സിംഹങ്ങൾ, 26 പുള്ളിപുലികളുമാണ് മൃഗശാലയിലുള്ളത്.