ആപ്പിളിനുവേണ്ടി ഐഫോണ്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനികള്‍ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ 6.6 ബില്യണ്‍ ഡോളര്‍ (ഏകദേശം 48,500 കോടിരൂപ) പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പദ്ധതിക്ക് കീഴില്‍ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി, പെഗാട്രൊണ്‍ കോര്‍പറേഷന്‍, വിസ്ട്രണ്‍ കോര്‍പറേഷന്‍ തുടങ്ങിയ മുന്‍ നിരക്കാര്‍ക്ക് പുറമേ 19 കമ്പനികളാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഐഫോണ്‍ അസംബ്ലിംഗ് കമ്പനികളുടെ ഇന്ത്യയിലേക്കുള്ള വരവ് ചൈനക്ക് തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.
സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനികളുടെ ഫോണുകള്‍ ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനികളുടെ അപേക്ഷകളില്‍ സര്‍ക്കാര്‍ തരത്തില്‍ തീരുമാനമായിട്ടുണ്ടെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഐഫോണ്‍ അസംബ്ലിംഗിന്റെ അഞ്ചിലൊന്ന് ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ നേരത്തെ തന്നെ തത്വത്തില്‍ തീരുമാനമെടുത്തിരുന്നു.
ഐഫോണ്‍ അസംബ്ലിങ് കമ്പനികള്‍ ഇതിനകം തന്നെ ഇന്ത്യയില്‍ നിക്ഷേപം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്ലാന്റിനായി ഫോക്‌സ്‌കോണ്‍ മാത്രം ഒരു ബില്യണ്‍ ഡോളര്‍ (ഏതാണ്ട് 7,360 കോടി രൂപ) നിക്ഷേപിക്കും. ഇന്ത്യയില്‍ പ്രവര്‍ത്തന അനുമതിക്കായി അപേക്ഷ നല്‍കിയ മറ്റൊരു കമ്പനിയാണ് പെഗാട്രണ്‍. കഴിഞ്ഞ ജൂലൈയിലാണ് അവര്‍ അപേക്ഷ നല്‍കിയ വിവരം പുറത്തുവിട്ടത്. ബെംഗളൂരുവിലെ പ്ലാന്റില്‍ മറ്റൊരു കമ്പനിയായ വിസ്‌ട്രോണ്‍ 165 ദശലക്ഷം ഡോളറാണ് നിക്ഷേപിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുൻപ് ഇന്ത്യയിലേക്ക് ആദ്യമായി എത്തിയ ഐഫോണ്‍ അസംബ്ലിങ് കമ്പനിയാണ് വിസ്‌ട്രോണ്‍.