രാമക്ഷേത്ര ശിലാസ്ഥാപനം: കൂറ്റൻ ഡിസ്പ്ലേകളുമായി ടൈംസ് സ്ക്വയർ; ലോകശ്രദ്ധ

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ ആഘോഷത്തിൽ പങ്കുചേരാൻ ലോകത്തെ ഏറ്റവും പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ടൈംസ് സ്ക്വയറും. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടക്കുന്ന ഓഗസ്റ്റ് 5ന് ടൈംസ് സ്ക്വയറിലെ പടുകൂറ്റൻ പരസ്യബോർഡുകളിൽ രാമക്ഷേത്രത്തിന്റെയും രാമന്റെയും 3ഡി ഛായാചിത്രങ്ങൾ പ്രദർശിപ്പിക്കും. രാമക്ഷേത്ര നിർമാണം ചരിത്ര സംഭവമാക്കുന്നതിന്റെ ഭാഗമായാണിതെന്നു സംഘാടകർ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര നിർമാണത്തിനു തറക്കല്ലിടുന്ന ചരിത്ര നിമിഷം ആഘോഷിക്കാൻ ന്യൂയോർക്കും തയാറെടുത്തെന്ന് അമേരിക്കൻ ഇന്ത്യ പബ്ലിക് അഫയേഴ്സ് കമ്മിറ്റി പ്രസിഡന്റ് ജഗദീഷ് സെവാനി പറഞ്ഞു. വലിയ പരസ്യബോർഡുകൾ വാടകയ്ക്കെടുത്തു. കൂറ്റൻ നാസ്ഡാക്ക് സ്ക്രീനും 17,000 ചതുരശ്രയടി വലിപ്പത്തിൽ എൽഇഡി ഡിസ്പ്ലേ സ്ക്രീനും ഒരുക്കും. ലോകത്തിലെ ഏറ്റവും വലിയ തുടർച്ചയായ പരസ്യ ഡിസ്പ്ലേയും ടൈംസ് സ്ക്വയറിലെ  ഉയർന്ന റെസല്യൂഷനുള്ള എൽഇഡി ഡിസ്പ്ലേയും ആയി ഇതു മാറും.

ഓഗസ്റ്റ് 5ന് രാവിലെ 8 മുതൽ രാത്രി 10 വരെ ഹിന്ദിയിലും ഇംഗ്ലിഷിലും ‘ജയ് ശ്രീറാം’ വാക്കുകൾ, രാമന്റെ ഛായാചിത്രങ്ങളും വിഡിയോകളും, ക്ഷേത്ര രൂപകൽപ്പനയുടെയും വാസ്തുവിദ്യയുടെയും 3ഡി ചിത്രങ്ങൾ, ശിലാസ്ഥാപന ദൃശ്യങ്ങൾ തുടങ്ങിയവയാണു പ്രദർശിപ്പിക്കുക. ആഘോഷിക്കുന്നതിനും മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതിനുമായി ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങൾ ടൈംസ് സ്ക്വയറിൽ ഒത്തുകൂടും. മനുഷ്യരാശിയുടെ ചരിത്രത്തിൽ തന്നെ ഒരിക്കൽ മാത്രം വരുന്ന സംഭവമാണു രാമജന്മഭൂമി ശിലാസ്ഥാപനമെന്നും സെവാനി കൂട്ടിച്ചേർത്തു.