കൈക്കൂലി കൊടുത്തില്ല‌; 14കാരന്‍ വിൽക്കാന്‍ വച്ച മുട്ടകൾ തട്ടിത്തെറിപ്പിച്ച് ക്രൂരത

കോവിഡ് മൂലം ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉള്ളവരും ദുരിതം അനുഭവിക്കുകയാണ്. അന്നന്നത്തെ അന്നത്തിനായി കുട്ടികൾ പോലും പല തൊഴിലുകളും ചെയ്യുന്നു. ഉപജീവനത്തിനായി തെരുവില്‍ കോഴിമുട്ട വില്‍ക്കാനിറങ്ങിയ പതിനാലുവയസ്സുള്ള ആൺകുട്ടിയോട് ക്രൂരത. കൈക്കൂലി നല്‍കിയില്ലെന്ന് ആരോപിച്ച് അധികൃതർ അക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വിൽക്കാനായി നിരത്തിവച്ച കോഴിമുട്ടയുടെ വണ്ടി തട്ടിമറിച്ച് മുട്ടകളെല്ലാം പൊട്ടിച്ച് പോകുകയാണ് അധികൃതർ.

മധ്യപ്രദേശിലെ ഇൻഡോറിലാണ് ഈ ക്രൂരത അരങ്ങേറിയത്. കോവിഡ് വ്യാപനം മൂലമുള്ള നിയന്ത്രണത്തിന്‍റെ ഭാഗമായി, റോഡിന്‍റെ ഇടതു വലതു വശങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളിലായാണ് തെരുവു കച്ചവടക്കാര്‍ക്ക് അനുമതി. രാവിലെ കച്ചവടത്തിനെത്തിയ തന്നോട് അധികൃതരെത്തി ഒന്നുകില്‍ കച്ചവടം അവസാനിപ്പിക്കണമെന്നും, അല്ലെങ്കില്‍ 100 രൂപ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടതായി കുട്ടി പറയുന്നു. അത് വിസമ്മതിച്ചതോടെയാണ് മുട്ടവണ്ടി തട്ടിത്തെറിപ്പിച്ച് നശിപ്പിച്ചത്. 

കോവിഡും ലോക്ക്ഡൌണും കാരണം തനിക്ക് കച്ചവടം വളരെ കുറവാണെന്നും അതിനിടയിലാണ് അധികൃതരുടെ ഈ നടപടി മൂലം തനിക്ക് തന്‍റെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടതെന്നും കുട്ടി പറഞ്ഞു. ഇതുമൂലമുണ്ടായ സാമ്പത്തിക ബാധ്യത തനിക്ക് താങ്ങാനാവുന്നതല്ലെന്നും കുട്ടി പറയുന്നു. വിഡിയോ വൈറലായതോടെ വൻ രോഷമാണ് അധികൃതർക്കെതിരെ ഉയരുന്നത്.