ഒടുവിൽ 'പൊറോട്ട' ജയിച്ചു! ജിഎസ്ടി കൂട്ടിയത് പാക്കറ്റിലെത്തുന്ന പൊറോട്ടയ്ക്ക്

സാധാരണ പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കില്ലെന്ന് ഒടുവിൽ സർക്കാരിന്റെ വിശദീകരിണം. പൊറോട്ട പ്രേമികളുടെ പ്രതിഷേധം കനത്തോടെയാണ് തണുപ്പിച്ച , പാക്കറ്റിലെത്തുന്ന പൊറോട്ടയ്ക്കാണ് നികുതി കൂട്ടിയതെന്ന് സർക്കാർ വ്യക്തമാക്കിയത്. കടകളിൽ ചൂടോടെ വിൽക്കുന്ന പൊറോട്ടയ്ക്ക് 5 ശതമാനം ജിഎസ്ടി മാത്രമേ ഈടാക്കൂവെന്നും കർണാടക അതോറിറ്റി ഫോർ അഡ്വാൻസ്ഡ് റൂളിങിന്റെ കുറിപ്പിൽ പറയുന്നു. 

പ്രിസർവേറ്റീവസ് ചേർത്ത് പാക്കറ്റിൽ ശീതീകരിച്ച് എത്തുന്ന പൊറോട്ട വാങ്ങുന്നവർ സാമ്പത്തികമായി ഉയർന്ന നിലവാരത്തിലുള്ളവരാണെന്നും 18 ശതമാനം ജിഎസ്ടി താങ്ങാൻ അവർക്ക് കഴിയുമെന്നതിനാലാണ് ഇങ്ങനെ നിശ്ചയിച്ചതെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നു. സാദാ പൊറൊട്ടയ്ക്ക് 18 ശതമാനം ജിഎസ്ടിയെന്ന വാർത്ത തെറ്റിദ്ധാരണയെ തുടർന്ന് പ്രചരിച്ചതാണെന്നും കുറിപ്പിൽ പറയുന്നു.

പൊറോട്ട റൊട്ടിയുടെ വിഭാഗത്തിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി വർധിപ്പിക്കാൻ കഴിഞ്ഞ ദിവസം കർണാടക തീരുമാനിച്ചത്. പൊറോട്ടയുടെ വില കുത്തനെ കൂട്ടാനുള്ള തീരുമാനം ട്വിറ്ററിൽ വൻ പ്രതിഷേധമാണ് നിമിഷങ്ങൾക്കുള്ളിൽ ഉണ്ടാക്കിയത്. #handsoffporotta എന്ന പേരിൽ പ്രചരിച്ച ഹാഷ്​ടാഗ് കേരള ടൂറിസം വരെ ഏറ്റെടുത്ത് ട്വീറ്റ് ചെയ്തു. ഫുഡ് ഫാസിസമാണിതെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററേനിയൻസ് വലിയ പ്രതിഷേധം ഉയർത്തി. ചപ്പാത്തിക്കും റൊട്ടിക്കും 5 ശതമാനം ജിഎസ്ടിയും പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടിയും നിശ്ചയിച്ച എഎആറിന്റെ തീരുമാനത്തിനെതിരെ ബംഗളുരുവിലെ ഭക്ഷ്യ വിതരണ കമ്പനിയാണ് ആദ്യം രംഗത്ത് വന്നത്.നികുതി കുറയ്ക്കണമെന്ന ആവശ്യം എഎആർ അംഗീകരിക്കാതിരുന്നതിനെ തുടർന്നാണ് ക്യാംപെയിൻ തുടങ്ങിയത്.