നിറവയറും താങ്ങി ബിന്ദിയ നടന്നത് 100 കിലോമീറ്റർ; വഴിയരികിൽ പ്രസവം; കുഞ്ഞു മരിച്ചു

ലോക്ഡൗണിൽ കുടുങ്ങിയതോടെ ലുധിയാനയിൽ നിന്ന് ബിഹാറിലേക്ക് നടന്ന ഗർഭിണിയുടെ കുഞ്ഞ് മരിച്ചു. ലുധിയാനയിൽ ഫാക്ടറി തൊഴിലാളി ആയിരുന്ന ജതിൻ റാമിനും ഭാര്യയ്ക്കുമാണ് കുഞ്ഞിനെ നഷ്ടമായത്.

നടന്ന് തളർന്ന് ബിന്ദിയ അംബാലയിലെത്തിയതും പ്രസവവേദന തുടങ്ങി. പൊലീസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. പെൺകുഞ്ഞിനെ അവിടെ തന്നെ സംസ്കരിച്ച ശേഷമാണ് ഇവർ യാത്ര തുടർന്നത്. 

നാട്ടിലെത്താൻ പണമില്ലാതെ ക്ഷീണിതയായ ഭാര്യയുമായി വിഷമിച്ച ജതിനെ സഹായിക്കാൻ സന്നദ്ധപ്രവർത്തകരെത്തി. നാട്ടില്‍ സുരക്ഷിതമായി എത്താനും ഭക്ഷണത്തിനും വേണ്ട ക്രമീകരണങ്ങൾ ഇവർ ചെയ്തു നൽകും. ബിഹാറിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ ബുക്ക് ചെയ്യാന്‍ സാധിക്കാതിരുന്നതോടെയാണ് ഒൻപത് മാസം ഗർഭമുള്ള ഭാര്യയുമായി ജതിൻ നടക്കാൻ തീരുമാനിച്ചത്.