പ്രണയിച്ച് വിവാഹം കഴിച്ചതിന് ക്രൂരത; കെട്ടിയിട്ട് കുരയ്ക്കാൻ നിർബന്ധിച്ചു

പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ തുടലിൽ കെട്ടി ക്രൂരമായി മർദ്ദിച്ച ശേഷം കുരയ്ക്കാൻ നിർബന്ധിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 2019 മെയിലാണ് സംഭവം നടന്നത്. എന്നാൽ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ ഇട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 

ഗാസിയാബാദിലുള്ള കല്ലു ഗാർഹി ഗ്രാമവാസിയായ ഇക്രാമുദ്ദീൻ എന്ന യുവാവിനാണ് അപമാനമേൽക്കേണ്ടി വന്നത്. ഇയാളെ ആളൊഴിഞ്ഞ വീട്ടിലേക്ക് തട്ടിക്കൊണ്ടുവന്ന ശേഷം ഭാര്യയുടെ വീട്ടുകാർ മർദിക്കുകയായിരുന്നു. അതിനുശേഷമാണ് നായയെ കെട്ടുന്ന തുടൽ ഇയാളുടെ കഴുത്തിലിട്ട ശേഷം കുരയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും മർദിച്ചത്.

2018ലാണ് ഇക്രാമുദ്ദീൻ പ്രണയിച്ച പെൺകുട്ടിയെ സ്വന്തമാക്കുന്നത്. രഹസ്യ വിവാഹത്തിന് ശേഷം ഇവർ മറ്റൊരു സ്ഥലത്ത് താമസിക്കുകയായിരുന്നു. ഇരുവരും അയൽവാസികൾ കൂടിയാണ്. ഒന്നരവർഷത്തിന് ശേഷം ഇരുവരും നാട്ടിൽ തിരിച്ചെത്തിയപ്പോഴും ബന്ധുക്കളുടെ പക അടങ്ങിയിരുന്നില്ല. ഇതേ തുടർന്നാണ് ഇവർ ഇക്രാമുദ്ദീനെ തട്ടിക്കൊണ്ടുപോയി മർദിച്ചത്. 

മർദനത്തിൽ പരുക്കേറ്റ് ഇക്രാമുദ്ദീൻ ആശുപത്രിയിലായിരുന്നു. ആശുപത്രിവാസത്തിന് ശേഷം പൊലീസിൽ പരാതി നൽകാൻ ചെല്ലുമ്പോഴാണ് മറ്റൊരു കുരുക്ക് തന്നെ കാത്തിരിക്കുന്നത് അറിഞ്ഞത്. ഭാര്യയെ ഇക്രുദ്ദീൻ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് ബന്ധുക്കൾ ഗാസിയാബാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇക്രാമുദ്ദീനെ അറസ്റ്റ് ചെയ്ത് ജയിലേക്ക് അയച്ചു. 

ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇക്രാമുദ്ദീൻ മർദിച്ചവർക്കെതിരെ പരാതി നൽകുന്നത്. പരാതി നൽകിയതിന്റെ പേരിൽ ഓരോ നിമിഷവും വധഭീഷണി ഭയന്നാണ് താനും ഭാര്യയും ജീവിക്കുന്നതെന്ന് ഇക്രാമുദ്ദീൻ പറയുന്നു.