പട്ടം പറത്തലിൽ ഇരുന്നൂറോളം പേർക്ക് പരുക്ക്; ചരട് ഉടക്കി രണ്ട് മരണം

ജയ്പൂരിൽ മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പട്ടം പറത്തലിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇരുനൂറോളം പേർക്കു പരുക്കേറ്റു. പട്ടം പറത്തുന്നതിനിടെ ടെറസിനു മുകളിൽനിന്നു വീണാണ് അമ്പതുകാരനു ജീവൻ നഷ്ടമായത്. സൗരഭ് എന്ന 26 കാരനും അപകടത്തിൽ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗരഭ് പരുക്കേറ്റ് ചികിത്സയിലായിരുന്നു.പരുക്കേറ്റ മുപ്പതിലേറെ പേർ ആശുപത്രിയിൽ ചികിൽസയിലാണ്. 

കഴിഞ്ഞ വർഷം വീഴ്ചയിലും പട്ടത്തിന്റെ വള്ളി കുരുങ്ങിയുണ്ടായ മുറിവും മൂലം മൂന്നു പേർക്കു ജീവൻ നഷ്ടമായിരുന്നു. പതിവുപോലെ പരുക്കേറ്റവരിൽ ഏറെയും ബൈക്ക് യാത്രക്കാരാണ്. പൊട്ടിയ പട്ടത്തിന്റെ ചരട് ഉടക്കി മുറിവുകളേറ്റതാണു കാരണം. 

ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഗ്ലാസ് പൊടി ചേർത്തു ബലപ്പെടുത്തിയ നാരു കഴുത്തിലുണ്ടായിക്കിയ മുറിവുമൂലമാണ് കഴിഞ്ഞ വർഷം ബൈക്ക് യാത്രക്കാരനായ ഒരാൾ മരിച്ചത്. ഇത്തവണ ഈ നൂലിന്റെ നിരോധനം സർക്കാർ കൂടുതൽ കർശനമാക്കിയിരുന്നു. ഇതു വിറ്റ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. 

പട്ടത്തിന്റെ നൂലിൽ ഉടക്കി നൂറുകണക്കിനു പക്ഷികൾക്കും ജീവഹാനിയും പരുക്കും നേരിട്ടിട്ടുണ്ട്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പരുക്കേറ്റ പക്ഷികളെ കണ്ടെത്തി ചികിൽസ നൽകുന്നതിനുള്ള വലിയ ശ്രമങ്ങളുടെ നടത്തിയിരുന്നു.