എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പന; നടപടികള്‍ ഉടൻ ആരംഭിക്കും

പൊതുമേഖല വ്യോമയാന കമ്പനിയായ എയര്‍ ഇന്ത്യയുടെ വില്‍പന നടപടികള്‍ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ നടന്നേക്കും. ഏതാനും ചില കമ്പനികള്‍ എയര്‍ഇന്ത്യ വാങ്ങുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയതായാണ് സൂചന.

പുതിയതായി തയ്യാറാക്കിയ ഇ– ബിഡിങ് സംവിധാനത്തിലൂടെ എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കുന്നതിനുളള നടപടികള്‍ക്ക് തുടക്കമിടാനിരിക്കുകയാണ് മാനേജ്മെന്‍റ്. വരുന്ന ആഴ്ചയോ അടുത്ത മാസം ആദ്യമോ നടപടി ക്രമങ്ങള്‍ ആരംഭിക്കും. വില്‍പനയ്ക്ക് മുന്നോടിയായി തൊഴിലാളി യൂണിയനുകളുമായടക്കമുളള കൂടിയാലോചനകള്‍ മാനേജ്മെന്‍റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.ഏതാനും കമ്പനികള്‍ എയര്‍ഇന്ത്യ വാങ്ങുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍. 58351 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ ആകെ കടം. 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ആണ് കഴിഞ്ഞ വര്‍ഷം തീരുമാനിച്ചത്. എന്നാല്‍ ഓഹരികള്‍ വാങ്ങാന്‍ ആരും തയ്യാറായില്ല. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രത്യേക സാമ്പത്തിക പാക്കേജിന്‍റെ സഹായത്തിലാണ് എയര്‍ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 30000 കോടി രൂപ വരെ ഇത്തരത്തില്‍ കേന്ദ്രം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 7500 കോടിയോളം രൂപയാണ് എയര്‍ഇന്ത്യയുടെ നഷ്ടം.