കൊടുംകാട്ടിലെ സാഹസികപ്രകടനങ്ങൾ; പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വാചാലനായി മോദി

കൊടുംകാട്ടിലൂടെ കുന്തമേന്തി നടന്നും വഞ്ചി തുഴഞ്ഞും ഇതുവരെ കാണാത്ത രൂപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്ക്കവറി ചാനലിലെ മാൻ വേഴ്സസ് വൈൽഡ് പരിപാടിയിലൂടെയാണ് പ്രധാനമന്ത്രിയുടെ സാഹസികപ്രകടനങ്ങൾ ലോകം കണ്ടത്. അവതാരകൻ ബേർ ഗ്രിൽസിനോട് കുട്ടിക്കാലത്തെ ഓർമകൾ പങ്കുവച്ചും പ്രകൃതിസംരക്ഷണത്തിൻ്റെ ആവശ്യകതയെ കുറിച്ചും മോദി വാചാലനായി. [

വന്യമൃഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയ ഉദ്യാനം. സാഹസികതയുടെ പര്യായമെന്ന് പേരെടുത്ത ബേർ ഗ്രിൽസിൻ്റെ  ഇത്തവണത്തെ യാത്ര ഒറ്റയ്ക്കല്ല, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുണ്ട് കൂട്ടിന്. കൊടും വനത്തിലൂടെ എട്ട് കിലോമീറ്റർ കാൽനടയായി താണ്ടി. പിന്നീട് കുട്ടവഞ്ചിയിൽ പുഴയുടെ അക്കരേക്ക്. രാഷ്ട്രീയത്തിലെ പ്രതിസന്ധിഘട്ടങ്ങൾ അതിജീവിക്കുന്ന ലാഘവത്തോടെയാണ് പ്രധാനമന്ത്രി ഓരോ വെല്ലുവിളിയും നേരിട്ടത്. കഴിഞ്ഞ പതിനെട്ട് വർഷത്തിനിടയിലെ ആദ്യത്തെ അവധിക്കാലമെന്നാണ് സാഹസിക യാത്രയെ അദ്ദേഹം വിശേഷിപ്പിച്ചത്.

പരിസ്ഥിതി സംരക്ഷണത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ചും അവബോധം സൃഷ്ടിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. 

ഒരു മണിക്കൂർ നീണ്ട പരിപാടി 180 രാജ്യങ്ങളിൽ സംപ്രേഷണം ചെയ്തു. പുൽവാമ ഭീകരാക്രമണം നടക്കുമ്പോഴാണ് പരിപാടിയുടെ ചിത്രീകരണം നടന്നതെന്നും ഡിസ്കവറി ചാനൽ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.  അമേരിക്കൻ മുൻ പ്രസിഡൻ്റ് ബരാക്ക് ഒബാമയാണ് ഇതിന് മുൻപ് മാൻ വേഴ്സസ് വൈൽഡിൽ പങ്കെടുത്ത രാഷ്ട്രത്തലവൻ.