മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി ആശുപത്രിയിൽ; നരേന്ദ്രമോദി സന്ദർശിച്ചു

ബിജെപി നേതാവും മുൻ േകന്ദ്ര മന്ത്രിയുമായ അരുൺ ജയ്റ്റ്ലിയെ ശ്വാസതടസ്സത്തെത്തുടർന്നു ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ കാർഡിയോ–ന്യൂറോ വിഭാഗം വാർഡിൽ നിരീക്ഷണത്തിലാണ് അദ്ദേഹം. എന്‍ഡോക്രിനോളജിസ്റ്റ്, വൃക്കരോഗ– ഹൃദ്രോഗ വിദഗ്ധര്‍ എന്നിവരുടെ സംഘവും നിരീക്ഷിക്കുന്നുണ്ട്.

പ്രധാമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ തുടങ്ങിയവർ ജയ്റ്റ്ലിയെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. ഒന്നാം മോദി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ജയ്റ്റ്ലി അനാരോഗ്യത്തെ തുടർന്നു ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നില്ല. മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് പ്രധാനമന്ത്രിക്ക് കത്ത് അയ്ക്കുകയും ചെയ്തിരുന്നു.

രണ്ടു വർഷത്തിലേറേയായി വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലാണ് ജയ്റ്റ്ലി. മന്ത്രിയായിരിക്കെ രണ്ടു തവണ ചികിത്സക്കായി അമേരിക്കയിൽ പോയിരുന്നു. ധനമന്ത്രിയായിരുന്ന ജയ്റ്റ്ലിയുടെ അഭാവത്തിൽ പീയൂഷ് ഗോയലാണു ഒന്നാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്.