വീട്ടില്‍ ആകെയുള്ളത് ഒരു ഫാനും ലൈറ്റും. എന്നിട്ടും ഷമീമിന്റെ കറന്റ് ബില്‍ 128 കോടി രൂപ. ബില്ലും തുകയും കണ്ട് ഞെട്ടിയിരിക്കുകയാണ് ഷമീമും കുടുംബവും.
ഉത്തര്‍പ്രദേശിലെ ഹപുറിനടുത്ത് ചാമ്പ്രി ഗ്രാമനിവാസിയാണ് ഷമീം. വൈദ്യുതീകരിച്ച വീട്ടില്‍ ആകെയുള്ളത് ഫാനും ലൈറ്റും. ഇത്ര ഉയര്‍ന്ന തുക എങ്ങനെ വന്നെന്നറിയാതെ അമ്പരന്നിരിക്കുകയാണ് കുടുംബം.
ബില്ലടക്കാനുള്ള അവസാന തിയതി കഴിഞ്ഞതോടെ വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വന്‍തുക ബില്ലായി വന്നതിന് പിന്നാലെ ഉദ്യോഗസ്ഥരെ നേരില്‍ പോയി കണ്ടെന്ന് ഷമീം പറയുന്നു. എന്നാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കണമെങ്കില്‍ തുക അടച്ചേ മതിയാകൂ എന്ന് ജീവനക്കാര്‍ പറഞ്ഞെന്ന് ഷമീം പറയുന്നു.
അതേസമയം ഇത് സാങ്കേതിക തകരാറാണെന്നും പരാതി കിട്ടിയാലുടൻ പരിഹരിക്കുമെന്നും ഹപുർ അസിസ്റ്റന്റ് ഇലക്ട്രിക്കൽ എഞ്ചിനീയർ രാം ശരൺ പറഞ്ഞു.