മണിക്കൂറുകളായി കലങ്ങി മറിയുകയാണ് കർണാടക രാഷ്ട്രീയം. കോൺഗ്രസും ബിജെപിയും നേർക്കുനേർ നിന്ന് പോരടിക്കുന്ന ചിത്രമാണ് രാജ്യം കാണുന്നത്. ഇക്കൂട്ടത്തിൽ കർണാടകയിൽ കോൺഗ്രസിന്റെ മുഖവും കരുത്തുമായി മാറിയ ഡി.കെ ശിവകുമാറിന്റെ വാക്കുകൾ രാഷ്ട്രീയ പോര് എത്ര രൂക്ഷമെന്ന് വ്യക്തമാക്കുന്നതാണ്. രാജിവെക്കാന്‍ പോയ ഭരണപക്ഷ എം.എല്‍.എമാരുടെ രാജിക്കത്തുകള്‍ ശിവകുമാർ വാങ്ങി വലിച്ചു കീറിയെന്ന യെഡിയൂരപ്പയുടെ പരാതി ശരി തന്നെയെന്ന് അദ്ദേഹം സമ്മതിച്ചു.
‘അതെ ഞാൻ അവരുടെ രാജികത്ത് കീറിയെറിഞ്ഞു. അവർ പോയി കേസുകൊടുക്കട്ടെ. ജയിലിൽ പോകാനും ഞാൻ തയാറാണ്. അത്ര വലിയ റിക്സ്ക്കാണ് ഞാൻ എടുക്കുന്നത്. ഇപ്പോഴും എടുത്തുകൊണ്ടിരിക്കുന്നത്. എന്റെ പാർട്ടിക്കും സുഹൃത്തുക്കൾക്കും വേണ്ടിയാണ്. ഞാൻ നിഷേധിക്കുന്നില്ല. അവരുടെ രാജിക്കത്ത് ഞാൻ കീറിയെറിഞ്ഞു. എനിക്കതിൽ തെറ്റുതോന്നുന്നില്ല..’ ശിവകുമാർ പറഞ്ഞു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ദള്‍ സഖ്യസര്‍ക്കാരിന്‍റെ ഭാവി തുലാസിലാക്കി വിമതരുടെ കൂട്ടരാജി. കോണ്‍ഗ്രസിലെയും ജെഡിഎസിലെയും 14 എം.എല്‍.എമാര്‍ രാജിവച്ചുവെന്ന് വിമതര്‍. 11പേരുടെ രാജിക്കത്ത് ലഭിച്ചതായി സ്പീക്കര്‍ സ്ഥിരീകരിച്ചു. 10 വിമതർ പ്രത്യേക വിമാനത്തില്‍ മുംബൈയിലേക്ക് പോയി. ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് ഇവർ പോയത്. പ്രതിസന്ധി മുതലാക്കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ബിജെപി തുടങ്ങി. ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചാല്‍ യെഡിയൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ പ്രതികരിച്ചു.
കെ.സി.വേണുഗോപാല്‍ സിദ്ധരാമയ്യ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച തുടരുന്നു. ബിജെപി പണം നല്‍കി ജനാധിപത്യം അട്ടിമറിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി കൂറുമാറ്റത്തിന് നേതൃത്വം നല്‍കുന്നുവെന്ന് രണ്‍ദീപ് സൂര്‍ജേവാല പറഞ്ഞു.മുന്‍മന്ത്രി രമേശ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 11 കോണ്‍ഗ്രസ് ദള്‍ എം.എല്‍എമാരാണ് സ്പീക്കറുടെ ഒാഫീസിലെത്തി രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് ലഭിച്ചുവെന്ന് സ്പീക്കര്‍ രമേശ് കുമാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് വിമതര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. അതിനുശേഷമായിരുന്നു 14പേര്‍ രാജിക്കത്ത് നല്‍കിയെന്ന പ്രഖ്യാപനം. വിമതരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ പലവഴിക്ക് നടന്നുവെങ്കിലും ഫലം കണ്ടില്ല. സിദ്ധരാമയ്യയയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും വിമതരില്‍ ചിലര്‍ ഉയര്‍ത്തി. പ്രതിസന്ധി മുതലെടുത്ത് സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ ബിജെപി തുടങ്ങി. യെഡിയൂരപ്പയെ മുഖ്യമന്ത്രിയാകുമെന്ന സൂചന കേന്ദ്രമന്ത്രിതന്നെ നല്‍കി. ഞായറാഴ്ച അവധിയായതിനാല്‍ രാജിക്കാര്യത്തില്‍ ഇനി തിങ്കളാഴ്ചയേ സ്പീക്കര്‍ തീരുമാനമെടുക്കൂ. അതുവരെ ഒാപറേഷന്‍ താമരയുമായി ബിജെപിയും കോണ്‍ഗ്രസ് ദള്‍ സഖ്യത്തില്‍ അനുനയശ്രമങ്ങളും തുടരും.