തിവാരി അണക്കെട്ട് തകർന്നത് ഞണ്ടുകൾ തുരന്നിട്ടെന്ന് മന്ത്രി; വിവാദം

മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ട് തകർന്നതിന് കാരണം ഞണ്ടുകളെന്ന് ജലസംരക്ഷണ വകുപ്പ് മന്ത്രി തനാജി സാവന്ത്. 18 പേരാണ് രത്നഗിരി ജില്ലയിലെ ഈ അണക്കെട്ട് തകർന്ന് മരിച്ചത്. 

അണക്കെട്ടിന് നേരത്തെ ബലക്ഷയമോ ചോർച്ചയോ റിപ്പോർട്ടി ചെയ്യപ്പെട്ടിരുന്നില്ല. ഞണ്ടുകൾ കൂട്ടത്തോടെ അണക്കെട്ടിലേക്ക് എത്തി തുരന്നതോടെയാണ് ഡാമിന് വിള്ളൽ വീണതെന്നും മന്ത്രി പറയുന്നു. പ്രദേശവാസികളാണ് ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നത്. വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വിചിത്രമായ കണ്ടെത്തലാണ് മന്ത്രിയുടേതെന്നാണ് പ്രതിപക്ഷ പാർട്ടികൾ പറയുന്നത്. നിരുത്തരവാദ പരമായ പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പുപറയണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

മുംബൈയിലും പരിസര പ്രദേശങ്ങളിലും തുടരുന്ന കനത്ത മഴ പലയിടങ്ങളിലും ജനജീവിതം ദുരിതത്തിലാക്കിയിട്ടുണ്ട് . തിവാരി അണക്കെട്ട് തകർന്ന് മരിച്ചവരുടെ മൃതദേഹങ്ങൾ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പ്രത്യേക അന്വേഷണ സംഘത്തെ റിപ്പോർട്ട് നൽകുന്നതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.