ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് പലവട്ടം പെരുപ്പിച്ച് കാട്ടി: മോദിയുടെ മുൻ ഉപദേഷ്ടാവ്

തകരാറിലായ സ്പീഡോമീറ്റർ ഉപയോഗിക്കുന്ന വാഹനമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം. യുപിഎ സർക്കാരും പിന്നീട് വന്ന എൻഡിഎ സർക്കാരും രാജ്യത്തിന്റെ വളർച്ചാനിരക്ക് രണ്ടര ശതമാനത്തോളം വർധിച്ചു കാട്ടുകയായിരുന്നു. ദേശീയ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലാണ് അരവിന്ദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2011–12നും 2017–18നും ഇടയിൽ രാജ്യത്തെ വളർച്ചാനിരക്ക് 7 അല്ലെന്നും 4.5 ശതമാനത്തിന് മേലെ വരില്ലെന്നും അരവിന്ദ് സുബ്രഹ്മണ്യം വ്യക്തമാക്കുന്നു. അതേ സമയം വളർച്ചാ നിരക്ക് പെരുപ്പിച്ച് കാട്ടുന്നത് രാഷ്ട്രീയ തീരുമാനമല്ലെന്നും രണ്ടാം യുപിഎ സർക്കാറിന്റെ കാലത്ത് ടെക്നോക്രാറ്റുകളാണ് ഇത് ചെയ്തതെന്നും അദ്ദേഹം പറയുന്നു. അതിവേഗത്തിൽ കുതിക്കുന്ന സമ്പദ് വ്യവസ്ഥ എന്ന് തോന്നിക്കുന്ന വിധത്തിൽ ജിഡിപി കണക്കാക്കി തുടങ്ങി.

ഇത്തരം തെറ്റായ കണക്കുകൾ രാജ്യത്തെ സാമ്പത്തിക പരിഷ്ക്കരണത്തെ പിന്നോട്ടടിക്കും. യഥാർത്ഥ വളർച്ചാനിരക്കായിരുന്നു അക്കാലത്ത് പുറത്ത് വന്നതെങ്കിൽ ബാങ്കിംഗ്, കാർഷിക രംഗങ്ങളിൽ കൃത്യമായ ഇടപെടലുകൾ ഉണ്ടാകുമായിരുന്നു. ഈ രീതിയിൽ മുന്നോട്ട് പോവാനാവില്ലെന്നും ദേശീയ അന്തർദേശീയ വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് ജിഡിപി കണക്കാക്കുന്ന രീതി പരിശോധിക്കണമെന്നും അരവിന്ദ് സുബ്രഹ്മണ്യം ലേഖനത്തിൽ ആവശ്യപ്പെടുന്നു. 2014 മുതൽ 2018 വരെ പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു അരവിന്ദ് സുബ്രഹ്മണ്യം.