ഉപതിരഞ്ഞെടുപ്പ് ഫലം; തമിഴ്നാട് രാഷ്ട്രീയം വീണ്ടും സങ്കീർണമാകും

തമിഴ്നാട്ടില്‍ ഇരുപത്തിരണ്ട് നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സംസ്ഥാന രാഷ്ട്രീയം വീണ്ടും സങ്കീര്‍ണമാകും. പത്ത് സീറ്റിലെങ്കിലും ജയിക്കാനായില്ലെങ്കില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് ഭൂരിപക്ഷം നഷ്ടമാകും. ഇരുപത്തിയൊന്ന് സീറ്റിലും ജയിച്ചാല്‍ മാത്രമേ ഡിഎംകെയ്ക്ക് അധികാരത്തിലെത്താനാവൂ.

തമിഴ്നാട്ടില്‍ ലോകസ്ഭാ തിരഞ്ഞെടുപ്പ് ഫലത്തിനൊപ്പം, ഇരുപത്തിരണ്ട് നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം കൂടി പ്രധാനമാണ്. 234 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണവേണം. നിലവില്‍ 114 ആണ് ഭരണപക്ഷത്തെ സംഖ്യ. അതില്‍ തന്നെ ആറുപേര്‍ ദിനകരനോട് ചായ്്വുള്ളവരുമാണ്. പതിനെട്ട് എംഎല്‍എമാരെ അയോഗ്യരാക്കിയതിനാല്‍  വെല്ലുവിളിയില്ലായിരുന്നു. എന്നാല്‍ ഫലപ്രഖ്യാപനത്തിന് ശേഷം അതായിരിക്കില്ല അവസ്ഥ.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഭൂരിപക്ഷം മണ്ഡലങ്ങളും അണ്ണാ ഡിഎംകെയുടെ സ്വാധീന മേഖലകളാണ്. എന്നാല്‍ ഇവിടങ്ങളില്‍ ദിനകരന്‍റെ സ്ഥാനാര്‍ഥികള്‍ വോട്ട് പിടിച്ചാല്‍ വലിയ വിജയമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ഡിഎംകെ.