ബിഹാറിൽ ഭരണനേട്ടങ്ങൾ ഉയർത്തി നിതീഷ് കുമാറിന്റെ പ്രചാരണം

ബിഹാറിൽ സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ ഉയർത്തിയാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രചാരണം. ബിഹാറിന് വേണ്ടി മോദി സർക്കാർ സഹായങ്ങൾ ചെയ്തെന്ന് സമ്മതിക്കുമ്പോഴും കേന്ദ്ര പദ്ധതികളെക്കുറിച്ച് പരാമർശിക്കുന്നില്ല. മദ്യനിരോധനം നടപ്പാക്കിയതും ബാലവിവാഹത്തിനും സ്ത്രീധനത്തിനുമെതിരെ ശക്തമായ നടപടിയും സ്വീകരിച്ചതും ഉയർത്തിക്കാട്ടുന്നു. മഹാസഖ്യത്തിന്റെ മുഖവും പ്രതിപക്ഷ നേതാവുമായ ലാലുവിന്റെ മകൻ തേജസ്വി യാദവിന് രാഷ്ട്രീയത്തിൽ എന്ത് അനുഭവസമ്പത്താണുള്ളതെന്നും നിതീഷ് ചോദിക്കുന്നു. 

ജലാൽപുർ ഹൈസ്കൂളിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണത്തിനെത്തുന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഹെലികോപ്റ്ററർ പറന്നിറങ്ങുന്നത് കാണാൻ നാട്ടുകാർ നേരത്തെ തടിച്ചുകൂടി. 

അരമണിക്കൂർ നീണ്ട പ്രസംഗത്തിനിടെ മോദിയുടെ പേര് പരാമർശിച്ചത് മൂന്ന് തവണ മാത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണമായിട്ടും സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ അക്കമിട്ട് നിരത്തുകയാണ് നിതീഷ്.

ഗ്രാമങ്ങളിലെല്ലാം റോഡും വെള്ളവും വൈദ്യുതിയുമെത്തിച്ചു. ഗുണ്ടാരാജ് അവസാനിപ്പിച്ചു. ആൺകുട്ടി ജനിക്കുമ്പോൾ മാത്രം ആഘോഷിച്ചിരുന്ന കാലം മാറി. ഇന്ന് പെൺകുട്ടികളെ വരവേൽക്കുകയാണ്. പെൺകുഞ്ഞ് ജനിക്കുന്നത് മുതൽ ബിരുദം നേടുന്നത് വരെ ബോണസ് നൽകുന്ന പദ്ധതി നടപ്പാക്കി. 

ലാലുപ്രസാദ് യാദവിന്റെ ചെയ്തികളാണ് അദ്ദേഹത്തെ ജയിലിലെത്തിച്ചതെന്നും നിതീഷ് പറയുന്നു.