അന്ന് ഇന്ദിരയെ ബോട്ടില്‍ കൊണ്ടുപോയി; ഇന്ന് പ്രിയങ്കയെയും: അപൂര്‍വ്വഭാഗ്യം

അശോകിന്റെ ചിത്രത്തിന് കടപ്പാട്– ടൈംസ് ഓഫ് ഇന്ത്യ

മനയഘട്ടിലെ വള്ളക്കാരൻ അശോക് സാഹ്നി കെവാത്തിന് കൈവന്നത് ചരിത്രനിയോഗം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രിയങ്ക ഗാന്ധി നടത്തിയ ബോട്ട് യാത്രയുടെ അമരക്കാരനാണ് അശോക് സാഹ്നി. 1977ൽ ഇന്ദിരാഗാന്ധിയേയും തന്റെ ബോട്ടിൽ തന്നെയാണ് കൊണ്ടുപോയതെന്ന് അശോക് സാഹ്നി പറഞ്ഞു. 

വർഷങ്ങൾക്കിപ്പുറം കൊച്ചുമകൾ പ്രിയങ്കയെ കൊണ്ടുപോകാനുള്ള സൗഭാഗ്യം കൈവന്നതിന്റെ സന്തോഷത്തിലാണ് അശോക് സാഹ്നി. ഇത്തവണ അദ്ദേത്തോടൊപ്പം മകനും ഉണ്ടായിരുന്നു. ഇന്ദിരയെ കൊണ്ടുപോകുമ്പോൾ തന്റെ പ്രായം 18 ആയിരുന്നുവെന്നും ഇപ്പോൾ അഞ്ച് മക്കളുടെ പിതാവാണെന്നും അശോക് അറിയിച്ചു. ശ്രീരാമനെ കടത്തിയത് ഞങ്ങളുടെ കുടുംബമാണെന്നാണ് വിശ്വാസം, ശ്രീരാമനെ കൊണ്ടുപോയത് പോലെയാണ് പ്രിയങ്കയേയും കൊണ്ടുപോയതെന്നും അശോക് സാഹ്നി പറയുന്നു. അലഹബാദ്, ഭദോയി, മിര്‍സാപൂര്‍ എന്നീ മൂന്ന് സ്ഥലങ്ങളിലായിരുന്നു പ്രിയങ്കയുടെ ബോട്ട് യാത്ര. ഈ യാത്ര പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലാണ് അവസാനിക്കുക.