'വെറുതെ വിടരുത്'; എന്നെ പീഡിപ്പിച്ചവരെ തൂക്കികൊല്ലണം; കുറിപ്പെഴുതി യുവതി തൂങ്ങി മരിച്ചു

വിവാഹത്തിന് മൂന്നാഴ്ച മാത്രം ശേഷിക്കെ അടുത്ത സുഹൃത്തും കൂട്ടുകാരനും മാനഭംഗത്തിനിരയാക്കിയ 22 കാരി ആത്മഹത്യ ചെയ്തു. എന്നെ ഉപദ്രവിച്ചവനെ വിടരുത്, വധശിക്ഷ നൽകണമെന്ന കുറിപ്പ് എഴുതി വച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. പീഡിനത്തിനിരയായതിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ യുവതിക്ക് കഴിയാത്തതു കൊണ്ടാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 

ഫെബ്രുവരി 15–ാം തീയതിയാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിലെ മൊറാദി സ്വദേശി കൂട്ടമാനഭംഗത്തിനിരയായത്. പെൺകുട്ടിയുടെ ഉറ്റ സുഹൃത്ത് ബസ് സ്റ്റാൻഡിലേയ്ക്കു വിളിച്ചു വരുത്തി നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. അബോധവസ്ഥയിലായ യുവതിയെ സുഹൃത്തും കുട്ടുകാരനും ചേർന്ന് പീഡിപ്പിച്ചു. പീഡനത്തിനു ശേഷം പെൺകുട്ടിയെ വഴിയരികിൽ ഉപേക്ഷിച്ചതിനു ശേഷം ഇരുവരും കടന്നു കളഞ്ഞു.

പ്രതികൾക്കെതിരെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. മാർച്ച് 10–ാം തീയതിയായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. അച്ഛനില്ലാതെ വളർന്ന യുവതിയുടെ സംരക്ഷണയിലാണ് അമ്മയും ഇളയ സഹോദരനും. കഴിഞ്ഞ ഫെബ്രുവരി 17 ഞായാറാഴ്ച സംഭവത്തിന്റെ രണ്ടാം ദിവസം വീട്ടിൽ ആളില്ലാതിരുന്ന സമയത്തായിരുന്നു ആത്മഹത്യ. സംഭവത്തിൽ യുവതിയുടെ സുഹൃത്തിനെയു കൂട്ടുകാരനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.