'സഞ്ജു'വിന്റെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചു; രാജ്കുമാർ ഹിരാനിക്കെതിരെ യുവതി

ബോളിവുഡിലെ പണംവാരി പടങ്ങളുടെ സംവിധായകൻ രാജ്കുമാർ ഹിരാനിക്കെതിരെ മീടൂ ആരോപണം. സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി 2018 ൽ ഹിരാനി ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം 'സഞ്ജു'വിൽ ഹിരാനിക്കൊപ്പം ജോലി ചെയ്ത യുവതിയാണ് സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഹഫ്‌പോസ്റ്റ്’ ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തു വിട്ടത്. 

ആറ് മാസത്തോളം ഹിരാനി തന്നെ പീഡിപ്പിച്ചതായി ചിത്രത്തിന്റെ നിർമാതാക്കൾക്ക് യുവതി അയച്ച ഇ–മെയിലിൽ പറയുന്നു. സഞ്ജുവിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നു കൊണ്ടിരുന്ന 2018 മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെ ഈ പീഡനങ്ങള്‍ തുടര്‍ന്നുവെന്നാണ് കത്തില്‍ പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ ഹിരാനി തന്റെ വക്കീല്‍ മുഖാന്തരം നിഷേധിച്ചു. 

ചിത്രത്തിന്റെ നിര്‍മാതാവായ വിധു വിനോദ് ചോപ്ര, സിനിമാ നിരൂപക അനുപമ ചോപ്ര, തിരക്കഥാകൃത്ത് അഭിജാത് ജോഷി വിധു വിനോദിന്റെ സഹോദരി ഷെല്ലി ചോപ്ര എന്നിവര്‍ക്ക് 2018 നവംര്‍ 3ന് അയച്ച ഇ-മെയിലിലാണ് രാജ് കുമാര്‍ ഹിരാനി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ചിരിക്കുന്നത്. 2018 ഏപ്രിൽ 9 നാണ് ചിത്രത്തിൽ സംവിധായകന്റെ സഹായി ജോലി ചെയ്തിരുന്ന തന്നോട് ലൈംഗിക ചുവ കലർന്ന രീതിയിൽ ഹിരാനി ആദ്യമായി സംസാരിച്ചത്. ധൈര്യം സംഭരിച്ച് ഇതെല്ലാം തെറ്റാണെന്നും അധികാരം ഉപയോഗിച്ച് ഇങ്ങനെ പെരുമാറരുതെന്നും അപ്പോൾ തന്നെ പ്രതികരിക്കുകയും ചെയ്തു. എന്നാൽ അന്ന് രാത്രിയും തുടർന്നുളള ആറുമാസവും താൻ പീഡിപ്പിക്കപ്പെട്ടു. 

ഒരു ജോലി എനിക്ക് ആവശ്യമായിരുന്നു. എന്റെ ദൗർബല്യത്തെ മുതലെടുക്കുകയായിരുന്നു അയാൾ. എതിർത്തു കഴിഞ്ഞാൽ ജോലി നഷ്ടമാകുമെന്ന കാരണത്താൽ വഴങ്ങുകയല്ലാതെ മറ്റു വഴികൾ ഉണ്ടായിരുന്നില്ലെന്നും യുവതി ഇ–മെയിലിൽ പറയുന്നു. ഞാൻ പുറത്തായാൽ എനിക്കു സിനിമാമേഖലയിൽ മറ്റു അവസരങ്ങൾ ലഭിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. ഹിരാനി മോശമാണെന്ന് പറഞ്ഞാൽ ഞാൻ ജോലി അറിയാത്ത ആളാണെന്ന് മറ്റുളളവർ വിശ്വസിക്കും. ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും അതില്‍ യാതൊരു കഴമ്പുമില്ലെന്നും ഹിരാനിയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഹിരാനി ഇതുവരെ തയ്യാറായിട്ടില്ല. യുവതിയുടെ ആരോപണത്തില്‍ പറയുന്ന കാലയളവില്‍ ഇരുവരും തമ്മില്‍ അയച്ചിരുന്ന ടെക്സ്റ്റ് മെസേജുകളും ഹിരാനിയുടെ അഭിഭാഷകന്‍ തെളിവായി പുറത്തു വിട്ടു.