ശിവാജി പ്രതിമയുടെ നിർമ്മാണം നിര്‍ത്തണമെന്ന് സുപ്രീംകോടതി; ബിജെപിക്ക് തിരിച്ചടി

ഛത്രപതി ശിവാജിയുടെ പ്രതിമ നിർമ്മാണം നിര്‍ത്തിവയ്ക്കാന്‍ മഹാരാഷ്ട്ര സർക്കാരിനോട് സുപ്രീകോടതി ഉത്തരവ്. കോടതി ഉത്തരവിനു പിന്നാലെ നിർമാണം നിർത്തിവെക്കാൻ കരാറുകാർക്ക്  മഹാരാഷ്ട്ര പൊതുമരാമത്തുവകുപ്പ് നിർദ്ദേശം നൽകി.  വിലക്ക് നീക്കുന്നതിനായി സുപ്രീംകോടതിയിൽ വിശദമായ സത്യവാങ്മൂലം നൽകാനും സംസ്ഥാന സർക്കാർ പദ്ധതിയിടുന്നുണ്ട്.  

ഛത്രപതി ശിവാജിയുടെ പ്രതിമ നിർമാണം അറബിക്കടലിൽ പുരോഗമിച്ചു വരവെ ആണ് കോടതി ഉത്തരവ്. ൺസർവേഷൻ ആക്ഷൻ ട്രസ്റ്റ് എന്ന സംഘടനയാണ് ഹർജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് എസ് കെ കൗളും അടങ്ങുന്ന ബഞ്ചിന്റെതാണ് നിർദ്ദേശം.  പ്രതിമയുടെ നിർമ്മാണം നിർത്തി വയ്ക്കണമെന്ന ആവശ്യം മുൻപ് ബോംബൈ ഹൈക്കോടതി തള്ളിയിരുന്നു. 

പ്രതിമാനിർണാണത്തിന് പാരിസ്ഥിതികാനുമതി നൽകിയത് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.

പ്രതിമ നിർമിക്കുന്നതിന് 3,643.78 കോടിരൂപ ചെലവ് വരുമെന്ന് മഹാരാഷ്ട്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. 2022-23തോടെ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രഖ്യാപിച്ചിരുന്നു.