സിബിഐ കേസുകളൊതുക്കാന്‍ കേന്ദ്രമന്ത്രി കോടികൾ വാങ്ങി; വെളിപ്പെടുത്തൽ

സി.ബി.ഐയിലെ തമ്മിലടിയും ആരോപണങ്ങളും കോടതിയുടെ പരിശോധനയിലിരിക്കെ കേന്ദ്രമന്ത്രിക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനുമെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സി.ബി.ഐ ഉദ്യോഗസ്ഥന്‍. സി.ബി.ഐയില്‍ കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ കേന്ദ്രമന്ത്രി ഹരിഭായ് പാര്‍ത്തിഭായ് ചൗധരി കോടികള്‍ കോഴ വാങ്ങിയെന്ന് വിവാദ വ്യവസായി സതീഷ് സന പറഞ്ഞിട്ടുണ്ടെന്ന് ഡി.ഐ.ജി എം.കെ.സിന്‍ഹ സുപ്രീംകോടതിയെ അറിയിച്ചു. 

സി.ബി.ഐ സ്‍പെഷ്യല്‍ ഡയറക്ടര്‍  അസ്താനയ്‍ക്ക് വേണ്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഇടപെട്ടെന്നും ഹര്‍ജിയില്‍ വെളിപ്പെടുത്തുന്നു. 

സി.ബി.ഐ സ്‍പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‍ക്കെതിരെ അന്വേഷണം നടത്തിയിരുന്ന സിന്‍ഹയെ നാഗ്പൂരിലേക്ക് സ്ഥലംമാറ്റിയിരുന്നു. അതിനെതിരായ ഹര്‍ജിയിലാണ് കേന്ദ്രമന്ത്രിയുടെ പേര് പരാമ‍ര്‍ശിച്ചിരിക്കുന്നത്. അസ്താനയ്‍ക്ക് വേണ്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഇടപ്പെട്ടെന്നും ഹര്‍ജിയില്‍ വെളിപ്പെടുത്തുന്നു. 

അസ്താന ഉള്‍പ്പെട്ട കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ മനോജ് പ്രസാദിന്റെ പിതാവ് ദിനേശ്വര്‍ പ്രസാദ് രഹസ്യാന്വേഷണ ഏജന്‍സിയായ റോയിലെ ഉദ്യോഗസ്ഥനായിരുന്നു. ദിനേശ്വറിന് അജിത് ദോവലുമായി അടുത്തബന്ധമുണ്ടെന്നും ഹര്‍ജിയിലുണ്ട്. ഇതിനിടെ, കൈക്കൂലി അടക്കം ആരോപണങ്ങളുമായി ബന്ധപ്പെട്ട സി.വി.സി റിപ്പോര്‍ട്ടില്‍ സി.ബി.ഐ ഡയറക്ടര്‍ ആലോക് വര്‍മ സുപ്രീംകോടതിയില്‍ മറുപടി സമര്‍പ്പിച്ചു.