ബസിനുള്ളിൽ യുവതിക്ക് പ്രസവം; ആംബുലൻസ് നിഷേധിച്ച് അധികൃതരുടെ ക്രൂരത

മധ്യപ്രദേശിൽ നിന്ന് വീണ്ടുമൊരു ക്രൂരതയുടെ ചിത്രം.  ആംബുലൻസ് സൗകര്യം ലഭ്യമാകാത്തതിനെ തുടർന്ന് യുവതി ഓടിക്കൊണ്ടിരുന്ന ബസ്സിൽ പ്രസവിച്ചു. മധ്യപ്രദേശിലെ ഛതാർപൂരിലാണ് സംഭവം. കമ്മ്യൂണിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയുടെ ആരോ​ഗ്യ നില വഷളായതിനെ തുടർന്നാണ് ഡോക്ടർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക്  പോകാനുള്ള ആംബുലൻസ് സൗകര്യം ലഭിച്ചില്ല.

ആംബുൻസിനായി മണിക്കൂറുകളോളം ഇവർ കാത്തിരുന്നു. ഒടുവിൽ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ആശുപത്രിയിലേക്ക് കൊണ്ട്  പോകുകയായിരുന്നു. പോകും വഴി യുവതി ബസിനുള്ളിൽ പ്രസവിച്ചു. കഴിഞ്ഞ വ്യാഴാഴ്ച്ച ഛത്തീസ്ഗഡിലെ ജോഷ്പൂരില്‍  ഇത്തരത്തില്‍ ഒരു സംഭവം നടന്നിരുന്നു. ഗര്‍ഭിണിയായ യുവതിയെ ആംബുലന്‍സിന്‍റെ അഭാവത്താല്‍ മോശമായ റോഡില്‍ കൂടി മൈലുകളോളം നടത്തി ആശുപത്രിയിൽ എത്തിച്ചിരുന്നു. വഴിവക്കില്‍ പ്രസവിച്ച ഇവരുടെ കുഞ്ഞ് പിന്നീട് മരിച്ചു.