വിവാഹ ദിനത്തിൽ ഒരുകോടി ചോദിച്ച വരനെ ദന്തഡോക്ടര്‍ വേണ്ടെന്നു വച്ചു

വിവാഹദിനം വരനും വീട്ടുകാരും സ്ത്രീധനമായി ചോദിച്ചത് ഒരു കോടി രൂപ. പോയി പണി നോക്കാൻ പറഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മ‍ാറിയ ദന്തഡോകടർക്ക് അഭിനന്ദന പ്രവാഹം. കോട്ട മെഡിക്കൽ കോളജിലെ സീനിയർ പ്രഫസർ ഡോ. അനിൽ സക്സേനയുടെ മകൾ ഡോ. രാശിയാണ് തനിക്കു വിലയിട്ട വരനെ വേണ്ടെന്നു വെച്ചത്.  യുപിയിലെ മൊറാദാബാദിലുള്ള മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രഫസറായ വരനും അയാളുടെ ബന്ധുക്കൾക്കുമെതിരെ നയാപുര പൊലീസ് സ്റ്റേഷനിൽ വധുവിന്റെ കുടുംബം പരാതിയും നൽകി.

സ്ത്രീധനമായി നൽകിയ കാറിനും സ്വർണത്തിനും പുറമേയായിരുന്നു ഒരു കോടി രൂപയോളം സ്ത്രീധനമായി വരന്റെ വീട്ടുകാർ ആവശ്യപ്പെട്ടത്. 35 ലക്ഷം രൂപയോളം വിവാഹത്തിനായി വധുവിന്റെ വീട്ടുകാർ ചെലവിട്ടിരുന്നു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അതിഥികളെ സദ്യ വിളമ്പി സൽകരിച്ചശേഷം മാത്രമായിരുന്നു താൻ വിവാഹത്തിൽ നിന്ന് പിൻമാറുന്ന വാർത്ത ഡോ. രാശി അറിയിച്ചത്.

കൂടുതൽ പണം ആവശ്യപ്പെടുകയും അതിന്റെ പേരിൽ തന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും അപമാനിക്കുന്ന രീതിയിലേയ്ക്ക് കാര്യങ്ങൾ എത്തുകയും ചെയ്തതോടെ രാശിക്ക് പിന്നീട് ഒന്നും ആലോചിക്കേണ്ടി വന്നില്ല. പണത്തോടുളള ആർത്തി മൂത്ത് സ്ത്രീധനം ചോദിക്കുന്നവരുടെ മുഖത്ത് നോക്കി ചുട്ട മറുപടി നൽകിയ ഡോ. രാശിയെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.