ആറുമീറ്ററോളം ഉയരത്തിൽ തിരമാലകൾ, ഒറ്റപ്പെട്ട് ലക്ഷദ്വീപ്

ഓഖി ചുഴലിക്കാറ്റിൽ ഒറ്റപ്പെട്ട് ലക്ഷദ്വീപ്. കാറ്റിന്റെ തീവ്രത കൂടിയതോടെ സമീപകാലത്തെങ്ങും ഉണ്ടാകാത്തത്ര വലിയ ദുരന്തമാണ് ദ്വീപ് വാസികൾ നേരിടുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് ലക്ഷദ്വീപിലേക്ക് നാവികസേന കൂടുതൽ സൈനികരെ നിയോഗിച്ചു. 

കൊച്ചിയോട് ഏറ്റവുമടുത്ത് സ്ഥിതി ചെയ്യുന്ന ദ്വീപുകളായ കൽപ്പേനിയിലും, മിനിക്കോയിയിലുമാണ് ഏറിയ പങ്ക് നാശനഷ്ടവും. ആറു മീറ്റർ വരെ ഉയരത്തിലാണ് ഈ മേഖലകളിൽ തിരമാല ഉയർന്നു പൊങ്ങുന്നത്. കടൽക്ഷോഭത്തെ തുടർന്ന് ആയിരക്കണക്കിന് വീടുകൾ വെള്ളത്തിനടിയിലായി. ഇവിടങ്ങളിലെ താമസക്കാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.കവരത്തിയിലും കനത്ത മഴയും കാറ്റും തുടരുകയാണ്. ഭക്ഷണവും, മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ലക്ഷദ്വീപിൽ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് നാവികസേന അറിയിച്ചു. 

എന്നാൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഏറെ വൈകിയാണ് നാവികസേന രംഗത്തിറങ്ങിയതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഏതാനും മണിക്കൂറുകൾ കൂടി പ്രക്ഷുബ്ധമായ കാലാവസ്ഥ തുടരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ലക്ഷദ്വീപ് ഭരണകൂടത്തിന് നൽകിയിരിക്കുന്നത്.