ജമ്മു കശ്മീരിൽ 2016ൽ മാത്രം സൈന്യം വധിച്ചത് 150 ഭീകരരെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രലായം. ചെറുതും വലുതുമായി 322 ഭീകരാക്രമണങ്ങളാണ് മേഖലയിൽ കഴിഞ്ഞ വർഷമുണ്ടായത്. വിവിധ ആക്രമണങ്ങളിൽ 82 സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടമായി. ആക്രമണങ്ങളിൽ 15 പ്രദേശവാസികളും കൊല്ലപ്പെട്ടുവെന്ന് വാർഷിക റിപ്പോർട്ടിൽ ആഭ്യന്തര മന്ത്രാലയം പറയുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഭീകരാക്രമണങ്ങൾ 54.81 ശതമാനം വർധിച്ചുവെന്നും കേന്ദ്രസർക്കാർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
∙ 2015ൽ ജമ്മു കശ്മീരിൽ മാത്രം 208 ഭീകരാക്രമണങ്ങൾ ഉണ്ടായി. 39 സുരക്ഷാ ഉദ്യോഗസ്ഥരും 17 പ്രദേശവാസികളും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. 108 ഭീകരരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ 2015ൽ വധിച്ചത്.
∙ 2014ൽ 222 ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. 47 സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമായപ്പോൾ 28 പ്രദേശവാസികളും കൊല്ലപ്പെട്ടു. 110 ഭീകരരെയാണ് ഈ വർഷം കൊലപ്പെടുത്തിയത്.
∙ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ വരുന്നതിന് തൊട്ടുമുൻപുള്ള വർഷം (2013)ൽ 170 ഭീകരാക്രമണങ്ങളാണ് ജമ്മു കശ്മീരിൽ ഉണ്ടായത്. 53 സുരക്ഷാ ഉദ്യോഗസ്ഥർക്കും 15 പ്രദേശവാസികൾക്കും ജീവൻ നഷ്ടമായി. 67 ഭീകരരെയാണ് സൈന്യം കൊലപ്പെടുത്തിയത്.
2015നെ അപേക്ഷിച്ച് 2016ൽ 38.89 ശതമാനം അധികം ഭീകരരെ കശ്മീരിൽ സൈന്യത്തിന് വധിക്കാൻ സാധിച്ചു. കഴിഞ്ഞ വർഷം 364 തവണയാണ് ജമ്മു കശ്മീർ അതിർത്തിയിലൂടെ മാത്രം നുഴഞ്ഞു കയറാൻ ഭീകരർ ശ്രമിച്ചത്. 2015ൽ ഇത് 121 തവണയും 2014ൽ 222 തവണയും 2013ൽ 277 തവണയുമാണ് നുഴഞ്ഞു കയറ്റ ശ്രമം ഉണ്ടായതെന്ന് ആഭ്യന്തരമന്ത്രാലയം റിപ്പോർട്ടിൽ പറയുന്നു.
പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുമുള്ള നുഴഞ്ഞു കയറ്റം വർധിക്കുന്നതായാണ് കാണുന്നത്. ഇതിനെതിരെ ജമ്മു കശ്മീർ സംസ്ഥാന സർക്കാരും സുരക്ഷാസേനയും ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെയും സൈന്യത്തിന്റെയും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിന്റെയും മറ്റു സുരക്ഷാ ഏജൻസികളുടെയും നേതൃത്വത്തിൽ വിലയിരുത്തുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. നുഴഞ്ഞു കയറ്റം ചെറുക്കുന്നതിനായി അതിർത്തിയിലും നിയന്ത്രണരേഖയിലും കൂടുതൽ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്.
മികച്ച ആയുധങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. മെച്ചപ്പെട്ട ഇന്റലിജൻസ് വിവരങ്ങളും തുടർച്ചയായ പരിശോധനകളും മേഖലയിൽ നടക്കുന്നുണ്ട്. ജമ്മു കശ്മീരിലെ യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് പോകുന്നത് തടയുന്നതിനുള്ള പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം 2016–17 വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.