കൊടനാട് എസ്റ്റേറ്റ് ജയലളിതയുടെ ഭരണകാലത്തു തോഴി ശശികലയും സംഘവും ഭീഷണിപ്പെടുത്തി തട്ടിയെടുക്കുകയായിരുന്നുവെന്ന മുൻ ഉടമസ്ഥന്റെ ആരോപണം വിവാദമാകുന്നു. ബ്രിട്ടീഷ് വംശജൻ പീറ്റർ കാൾ എഡ്വേർഡ് ക്രെയ്ഗ് ജോൺസ് ‘ദ് വീക്ക്’ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണു വിവാദ വെളിപ്പെടുത്തൽ.
കൊടനാട് എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങൾ വീണ്ടും ഉയരുന്നതിനിടെയാണിത്. ജയലളിതയുടെ വേനൽകാല വസതിയായിരുന്നു നീലഗിരി മലനിരകളിലെ കൊടനാട് എസ്റ്റേറ്റ്. ഇവിടെ ജയയുടെ വിഹിതം രേഖകൾ പ്രകാരം 3.13 കോടി മാത്രമാണ്. ബാക്കിയെല്ലാം ശശികല, സഹോദരഭാര്യ ഇളരവശി, കുടുംബത്തിലെ മറ്റു ബന്ധുക്കൾ എന്നിവരുടെ പേരിലാണ്.
നിലവിൽ എസ്റ്റേറ്റിന്റെ മതിപ്പു വില ഏകദേശം 1,115 കോടി രൂപ വരും. തന്റെ പിതാവ് വില്യം ജോൺസ് 1975ലാണു കൊടനാട് എസ്റ്റേറ്റ് വാങ്ങിയതെന്നു ക്രെയ്ഗ് പറയുന്നു. പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലം തേയിലത്തോട്ടമായി വികസിപ്പിക്കുകയായിരുന്നു. മികച്ച വരുമാനം ലഭിച്ചുതുടങ്ങിയതോടെ കൊടനാട് ടീ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു.
തനിക്കു പുറമെ പിതാവ്, മാതാവ്, നാലു സഹോദരിമാർ എന്നിവരായിരുന്നു ഉടമസ്ഥർ. ജയലളിതയ്ക്ക് എസ്റ്റേറ്റ് വാങ്ങാൻ താൽപര്യമുണ്ടെന്ന് 1992ൽ ചിലർ അറിയിച്ചു. ബാങ്ക് വായ്പ ിരിച്ചടയ്ക്കാനുണ്ടായിരുന്നതിനാൽ ഒരു ഭാഗം വിൽക്കാൻ തങ്ങൾക്കും സമ്മതമായിരുന്നു. എന്നാൽ, രണ്ടു വർഷത്തിനു ശേഷം 906 ഏക്കർ എസ്റ്റേറ്റ് മൊത്തമായി 7.6 കോടി രൂപയ്ക്കു വിൽക്കാൻ തങ്ങൾ നിർബന്ധിതരായി.
വിൽപനയ്ക്കു തെളിവായി ആധാരമോ മറ്റു രേഖകളോ ഇല്ല. ശശികലയുടെ ബെനാമികളെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തുകയാണു ചെയ്തത്. അഞ്ചു തവണ ജയലളിതയെ കണ്ടു. എന്നാൽ, ശശികലയാണ് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചത്. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി കെ.എ.സെങ്കോട്ടയ്യൻ, വ്യവസായി പി.രാജരത്നം, മദ്യ വ്യവസായി എൻ.പി.വി.രാമസാമി ഉദയർ എന്നിവർ വഴി ശശികല സമ്മർദം ചെലുത്തി.
എസ്റ്റേറ്റ് മൊത്തമായി വിൽക്കാനാവില്ലെന്ന നിലപാടിൽ ഉറച്ചുനിന്നപ്പോൾ രാത്രി നമ്പർ പ്ലേറ്റ് മറച്ച കാറുകളിൽ നൂറ്റിയൻപതിലേറെ ഗുണ്ടകൾ വന്ന് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിതാവിന്റെ സുഹൃത്തായിരുന്ന അന്നത്തെ ഗവർണർ എം. ചന്ന റെഡ്ഡിയുടെ നിർദേശപ്രകാരം പൊലീസിൽ പരാതി നൽകി. എന്നാൽ, എസ്റ്റേറ്റിൽനിന്ന് എത്രയും പെട്ടെന്നു രക്ഷപ്പെടാനായിരുന്നു പൊലീസിന്റെ ഉപദേശം.
7.6 കോടി ഡിമാൻഡ് ഡ്രാഫ്റ്റായാണു നൽകിയത്. നാലു കോടി രൂപ കൂടി പണമായി നൽകാമെന്നു പറഞ്ഞിരുന്നെങ്കിലും ലഭിച്ചില്ല. പിന്നീട് എണ്ണമറ്റ ആദായനികുതി റെയ്ഡുകളും നേരിടേണ്ടി വന്നു. പരാതിയുമായി ഡിഎംകെ നേതാക്കളെ സമീപിച്ചെങ്കിലും അവർക്കു രാഷ്ട്രീയ മുതലെടുപ്പിൽ മാത്രമായിരുന്നു താൽപര്യം. പുതിയ സാഹചര്യത്തിൽ സർക്കാരും കോടതിയും ഇടപെട്ട് എസ്റ്റേറ്റ് തിരികെ ലഭിക്കാൻ നടപടിയെടുക്കുമെന്നാണു പ്രതീക്ഷ.
നേതാവും വനിതയുമെന്ന നിലയിൽ ജയലളിതയോട് ബഹുമാനമുണ്ട്. എന്നാൽ, ഭരണാധികാരിയെന്ന നിലയിൽ അഴിമതിയും മുഖസ്തുതിയും കാരണം അവർ തമിഴ്നാടിനെ വർഷങ്ങൾ പിന്നോട്ടടിച്ചെന്നും ക്രെയ്ഗ് അഭിപ്രായപ്പെട്ടു. ഇപ്പോൾ ബെംഗളുരുവിൽ മാനേജ്മെന്റ് കൺസൽറ്റൻസി കമ്പനി നടത്തുകയാണ് അദ്ദേഹം.