2016 സെപ്റ്റംബർ 22 മുതൽ ഡിസംബർ അഞ്ച് വരെ- ജയലളിത ആശുപത്രിയിൽ കിടന്ന ആ 75 ദിവസത്തെക്കുറിച്ചു പല കഥകൾ പ്രചരിച്ചു. സിനിമക്കാലത്തും ശേഷവും പിന്തുടർന്ന ‘ദുരൂഹവലയം’ മരണത്തിലും ജയയെ ഒഴിവാക്കിയില്ല. പല കഥകളും സാമാന്യ ബുദ്ധിക്കു നിരക്കുന്നതേ ആയിരുന്നില്ല. എങ്കിലും, കാട്ടുതീ പോലെ പടർന്നു കൊണ്ടേ ഇരുന്നു. ഇപ്പോഴിതാ മരണത്തെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതോടെ ഇവ വീണ്ടും സജീവമാകുകയാണ്. ജനമധ്യത്തിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ച ഊഹാപോഹങ്ങളിൽ ചിലത്
∙ വിഷം കൊടുത്തു, തള്ളിയിട്ടു
അണ്ണാഡിഎംകെയുടെ മുതിർന്ന നേതാവും മുൻ നിയമസഭാ സ്പീക്കറുമായ പി.എച്ച്.പാണ്ഡ്യനാണു മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പോയസ് ഗാർഡനിൽവച്ച് ആരോ തള്ളിയിട്ടതു മൂലമാണ് ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതെന്നായിരുന്നു വാദം. ജയലളിത വിഷാദ രോഗിയായിരുന്നുവെന്നും തനിക്ക് ചിലർ വിഷം നൽകുന്നുവെന്ന സംശയം അവർ പങ്കുവച്ചിരുന്നെന്നും പാണ്ഡ്യൻ വാർത്താ സമ്മേളനത്തില്‍ തുറന്നടിച്ചു. ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം ശശികലയുടെ മുഖത്ത് ദുഃഖത്തിന്റെ ചെറിയ സൂചന പോലുമില്ലായിരുന്നുവെന്നു പാണ്ഡ്യൻ പറയുമ്പോൾ സൂചന വ്യക്തം.
∙ എന്തുകൊണ്ട് സന്ദർശകരെ അനുവദിച്ചില്ല?
ജയലളിത ആശുപത്രിയിലായ ശേഷം അണ്ണാഡിഎംകെയുടെ മുതിർന്ന നേതാക്കളെ പോലും അവരെ കാണാൻ അനുവദിച്ചിരുന്നില്ല. ചികിൽസയുൾപ്പെടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചതു ശശികലയായിരുന്നു. ഇത് ചിലതു മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ആരോപണം.
∙ നില മെച്ചപ്പെട്ടു, പിന്നെ എന്തു സംഭവിച്ചു? ജയലളിത മരണപ്പെടുന്നതിനു ദിവസങ്ങൾക്കു മുൻപ് ആശുപത്രി ഒരു പത്രക്കുറിപ്പിറക്കിയിരുന്നു- നില മെച്ചപ്പെട്ടുവെന്നായിരുന്നു ഇതിലെ ഉള്ളടക്കം. എന്നാൽ, ഒന്നോ രണ്ടോ ദിവസങ്ങൾക്കു ശേഷം മരണം സംഭവിച്ചു.
∙ മുഖത്തെ ആ പാടുകൾ എന്ത്?
രാജാജി ഹാളിൽ പൊതുദർശനത്തിനുവച്ച ജയലളിതയുടെ മൃതദേഹത്തില്‍ മുഖത്ത് കാണപ്പെട്ട പാടുകൾ കുറച്ചു ദിവസം സമൂഹ മാധ്യമങ്ങളിലെ ചൂടുള്ള ചർച്ചയായിരുന്നു- ജയലളിത കാലു മുറിച്ചു മാറ്റൽ ശസ്‌ത്രക്രിയയ്ക്കോ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കോ വിധേയയായിട്ടുണ്ടെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഉയർന്ന വാദങ്ങൾ.
∙ ആശുപത്രി അധികൃതർ പറഞ്ഞത്
ജയലളിതയുടെ മരണത്തെക്കുറിച്ച് വിവിധ കോണുകളിൽ നിന്ന് സംശയം ഉയർന്നതിനെത്തുടർന്ന് സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം അപ്പോളോ ആശുപത്രി അധികൃതർ വാർത്താ സമ്മേളനം വിളിച്ചു. ചികിൽസയ്ക്കു നേതൃത്വം നൽകിയ ലണ്ടൻ ബ്രിജ് ആശുപത്രിയിലെ റിച്ചാർഡ് ബീലും പങ്കെടുത്തു. അവർ പറഞ്ഞത്, ‘‘രക്തത്തിലെ അണുബാധയെത്തുടർന്നാണു ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഉയർന്ന പ്രമേഹവും മറ്റു രോഗങ്ങളും സ്ഥിതി കൂടുതൽ സങ്കീർണമാക്കി. ജയലളിത പൂർണമായും ബോധാവസ്ഥയിലായിരുന്നു. സന്ദർശകരെ തീരുമാനിച്ചത് അവർ തന്നെയാണ്. രക്തത്തിലെ അണുബാധയുടെ കാരണമെന്തെന്നു വ്യക്തമല്ല. അണുബാധ കാരണം വിവിധ അവയവങ്ങളുടെ പ്രവർത്തനം നിലച്ചതും ശക്തമായ ഹൃദയാഘാതവുമാണ് മരണ കാരണമായത്. ∙ദിവാകരന്റെ മകൻ ജയാനന്ദ് പറഞ്ഞത്
ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷണമെന്ന ആവശ്യം ഒ.പനീർസെൽവം ശക്തമായി ഉയർത്തിയ സമയത്ത് വി.കെ.ശശികലയുടെ സഹോദരൻ ദിവാകരന്റെ മകൻ ജയാനന്ദ് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ‘ ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ ശശികലയുടെ കൈവശമുണ്ട്. അവർ സിംഹമായിരുന്നു. എന്നാൽ, രോഗം ബാധിച്ച് ദയനീയാവസ്ഥയിലുള്ള തന്നെ ആരും കാണരുതെന്ന ജയലളിതയുടെ നിർദേശം അക്ഷരാർഥത്തിൽ പാലിക്കുക മാത്രമാണു ശശികല ചെയ്തത്. ഇനിയും സംശയങ്ങളുയർന്നാൽ ആ ദൃശ്യങ്ങൾ പുറത്തുവിടണം.’ ‘നടപടി സ്വാഗതം ചെയ്യുന്നു’
ചെന്നൈ∙ ജയലളിതയുടെ മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് അപ്പോളോ ആശുപത്രി. മരണവുമായി ബന്ധപ്പെട്ട എല്ലാ ഊഹാപോഹങ്ങളും ഇല്ലാതാക്കാൻ അന്വേഷണം സഹായിക്കുമെന്നാണു പ്രതീക്ഷയെന്നും ആശുപത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. ‘വേദനിലയം: നിയമ നടപടി സ്വീകരിക്കും’
ചെന്നൈ ∙ പോയസ് ഗാർഡനിലെ വേദനിലയത്തിന്റെ ഉടമസ്ഥാവകാശം തനിക്കും സഹോദരനുമാണെന്നും ഇതു സ്മാരകമാക്കുന്നതിനെക്കുറിച്ച് ആരും അഭിപ്രായം ചോദിച്ചിട്ടില്ലെന്നും ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാർ. വേദനിലയം ഏറ്റെടുക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോയാൽ നിയമ നടപടി സ്വീകരിക്കും. ജയലളിതയുടെ മരണത്തെക്കുറിച്ച് സംശയങ്ങളുണ്ടെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ദീപ പറഞ്ഞു.