ജീവിക്കാൻ വഴിയില്ല; ദുബായിൽ ഇന്ത്യൻ യുവതിയുടെ ഭിക്ഷാടനം; കൈപിടിച്ച് പൊലീസ്

ജീവിതം കരക്കടുപ്പിക്കാൻ ഭിക്ഷാടനം പതിവാക്കിയ ഭിന്നശേഷിക്കാരിയെ കാരുണ്യത്തിന്റെ കൂട്ടിലടച്ച് ജയിലധികൃതർ. ഭർത്താവിന്റെ സമ്മർദത്തിനു വിധേയമായാണ് ഇന്ത്യക്കാരിയായ യുവതി മസ്ഊദ മാത്തൂ യുഎഇയിൽ എത്തിയത്. കഠിനമായ ജീവിതത്തിന്റെ കനലിലാണ് മസ്ഊദ മാത്തൂന്റെ ജീവിതം. 

ഭിന്നശേഷിക്കാരിയായ തന്നെ ഭർത്താവാണ് ദുബായിലേക്ക് വിമാനം കയറ്റിയത്. യാചനയിലൂടെ വരുമാനം കണ്ടെത്താനായിരുന്നു ഇതെന്നും യുവതി പറയുന്നു. ജനസാന്ദ്രമായ നായിഫിലൂടെ ഭിക്ഷാടനം നടത്തുന്നതിനിടെ പൊലീസ് പിടിച്ചു. നിരോധിത തൊഴിലെടുത്തതിനു നിയമപ്രകാരം ഒരു മാസം തടവും നാടുകടത്തലുമാണു ശിക്ഷ.

തടവിൽ കഴിയാനെത്തിയ മസ്ഊദയുടെ കദന കഥ കേട്ട വനിതാ ജയിൽ ഡയറക്ടർ ലഫ്റ്റ്. കേണൽ ജമീല ഖലീഫ അൽസആബിയുടെ മനസ്സലിഞ്ഞു. നിവൃത്തിയില്ലാതെ നിരോധിത തൊഴിലെടുത്ത നിസ്സഹായതയ്ക്കു മുമ്പിൽ നിയമവും നിയമപാലകരും  ശിരസ്സ്‌ കുനിച്ചു. മസ്ഊദയുടെ എല്ലാ സാമ്പത്തിക ബാധ്യതയും ലഫ്. കേണൽ ജമീല ഏറ്റെടുത്തു.

സ്വദേശത്തേക്കുള്ള മടക്ക ടിക്കറ്റും നൽകി അവർ മസ്ഊദയെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഏതൊരു ഭാവനയ്ക്കും അതീതമാണ് മനുഷ്യത്വമെന്ന് തെളിയിക്കുകയാണു ദുബായ് പൊലീസ്.